കൊവിഡിന് ശേഷം കളിമാറുമോ ?
ന്യൂഡൽഹി: കൊവിഡ് ലോക കായികരംഗത്ത് സംഭവിച്ച സാമ്പത്തിക ആഘാതത്തിൽ നിന്ന് കരകയറാനുളള കിടിലൻ ഐഡിയയുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ഒരേസമയം രണ്ടു ടീമുകളുമായി രണ്ട് വ്യത്യസ്ത പരമ്പരകൾ കളിക്കുക എന്ന ആശയമാണ് ബി.സി.സി.ഐയുടെ പക്കലുള്ളതെന്ന് ഒരു ബി.സി.സി.ഐ ഭാരവാഹിയെ ഉദ്ധരിച്ച് കായിക മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.
ഐഡിയ ഇങ്ങനെ
ഇന്ത്യയുടെ ഒരു ടീം പകൽ ടെസ്റ്റ് പരമ്പര കളിക്കുമ്പോൾ മറ്റൊരു ടീം വൈകിട്ട് ട്വന്റി 20 പരമ്പര കളിക്കും. അതായത് രണ്ട് വ്യത്യസ്ത ഇന്ത്യൻ സ്ക്വാഡിനെ വ്യത്യസ്ത പരമ്പരകൾക്കായി വിന്യസിക്കുക.
ഒരേ എതിരാളികളുമായോ വ്യത്യസ്ത എതിരാളികളുമായോ ഇൗ മത്സരങ്ങൾ നടത്താം.
രണ്ട് വ്യത്യസ്ത വേദികളിലായോ ഒരേ വേദിയിൽ തന്നെയോ മത്സരങ്ങൾ സംഘടിപ്പിക്കാം
ഒരേ വേദിയിലെങ്കിൽ രണ്ട് മത്സരങ്ങളിലും പ്രധാനപ്പെട്ട താരങ്ങൾക്ക് കളിക്കാനിറങ്ങാം.
മോർഗൻ നേരത്തേ പറഞ്ഞു
ഇംഗ്ലണ്ട് ക്യാപ്ടൻ ഇയോൻ മോർഗനും നേരേത്തേ ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരുന്നു. ഏകദിന - ട്വന്റി 20 മത്സരങ്ങളും ടെസ്റ്റും ഒരേ സമയം നടത്താൻ ഓരോ രാജ്യവും രണ്ട് വ്യത്യസ്ത ടീമുകളെ ഒരുക്കണമെന്നായിരുന്നു അത്.
2017-ൽ ആസ്ട്രേലിയ ഇത്തരം ഒരു പരീക്ഷണം നടത്തിയിരുന്നു. 2017 ഫെബ്രുവരി 22-ന് ശ്രീലങ്കയ്ക്കെതിരേ അഡ്ലെയ്ഡിൽ ട്വന്റി - 20 മത്സരം കളിച്ചതിന്റെ തൊട്ടടുത്ത ദിവസം ആസ്ട്രേലിയയുടെ ടെസ്റ്റ് ടീം പുനെയിൽ ഇന്ത്യയ്ക്കെതിരേ കളത്തിലിറങ്ങിയിരുന്നു.
ചാനലുകാരെ രക്ഷിക്കാൻ
കോടികൾ മുടക്കി മത്സരങ്ങളുടെ സംപ്രേഷണാവകാശം വാങ്ങിയ ടെലിവിഷൻ ചാനലുകൾ രണ്ടു മാസത്തിലേറെയായി ഹൈലൈറ്റ്സുകൾ കാണിച്ച് നേരം പോക്കുകയാണ്. കനത്ത നഷ്ടമാണ് ഇൗ ചാനലുകൾക്ക് ഉണ്ടായിരിക്കുന്നത്. ഇത് നികത്തുക എന്നതാണ് ഒരേ സമയം രണ്ട് കളികൾ എന്ന ബുദ്ധിക്ക് പിന്നിൽ. സ്പോൺസർമാരുടെയും സംപ്രേഷണാവകാശം വാങ്ങിയ ചാനലുകളുടെയും താത്പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അതിന് ഇത്തരത്തിലുള്ള തന്ത്രങ്ങൾ കൂടിയേ മതിയെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമരൂപമായിട്ടില്ല.