മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് വിദേശ ട്വന്റി-20 ലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുവാദം നൽകണമെന്ന ആവശ്യവുമായി ഇർഫാൻ പഠാനും സുരേഷ് റെയ്നയും രംഗത്ത്. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് സുരേഷ് റെയ്നയും ഇർഫാൻ പഠാനും ഈ ആവശ്യമുയർത്തിയത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായ സുരേഷ് റെയ്ന 2018നുശേഷം ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടില്ല. ഇർഫാൻ പഠാൻ ഇക്കഴിഞ്ഞ ജനുവരിയിൽ കരിയർ അവസാനിപ്പിച്ചിരുന്നു.
‘ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിലും കളിക്കാൻ അനുവാദം നൽകുന്നതിന് ഐ.പി.എൽ ഫ്രാഞ്ചൈസികളുമായും ഐ.സി.സിയുമായി ചേർന്ന് ബി.സി.സി.ഐ ഒരു പ്ലാൻ തയാറാക്കിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. കുറഞ്ഞത് രണ്ട് വിദേശ ലീഗുകളിലെങ്കിലും കളിക്കാൻ ഞങ്ങളെ അനുവദിക്കണം. വിദേശ ലീഗുകളിലായാലും നിലവാരമുള്ള പ്രകടനം കാഴ്ച വയ്ക്കാനായാൽ അതു വളരെ സഹായകരമാകും. ഇത്തരം ലീഗുകളിൽ നടത്തുന്ന മികച്ച പ്രകടനങ്ങളിലൂടെയാണ് ദേശീയ ടീമുകളിലേക്ക് പ്രമുഖ താരങ്ങൾ തിരിച്ചുവരവു നടത്തുന്നത്’ – പഠാനുമായി സംസാരിക്കവേ സുരേഷ് റെയ്ന ചൂണ്ടിക്കാട്ടി.
അതേസമയം, 30 വയസ്സ് പിന്നിട്ടവരും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനിയൊരു അങ്കത്തിന് ബാല്യമില്ലാത്തവരുമായ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിച്ചാൽ എന്താണ് പ്രശ്നമെന്നായിരുന്നു മുപ്പത്തഞ്ചുകാരനായ പഠാന്റെ ചോദ്യം.
‘ആസ്ട്രേലിയൻ താരം മൈക്കേൽ ഹസി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത് 29–ാം വയസ്സിലാണ്. ഒരു ഇന്ത്യൻ താരത്തെ സംബന്ധിച്ച് 30–ാം വയസ്സിൽ അരങ്ങേറുന്നത് സ്വപ്നം കാണാനൊക്കുമോ? ’ – ഇർഫാൻ പഠാൻ ചോദിച്ചു. 2012ൽ 28–ാം വയസ്സിൽ അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞ പഠാൻ ഇക്കഴിഞ്ഞ ജനുവരിയിൽ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചിരുന്നു.