മഡ്രിഡ്: സ്പാനിഷ് വനിതാ ലാ ലിഗയിൽ ബാഴ്സലോണക്ക് കിരീടം. കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്തെ എല്ലാ നോൺ- പ്രഫഷനൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പുകളും റദ്ദാക്കാൻ ദേശീയ സോക്കർ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതിനെത്തുടർന്ന് ഒമ്പത് മത്സരങ്ങൾ ശേഷിക്കേ പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
സീസണിൽ 21 മത്സരം കളിച്ച ബാഴ്‌സ പെൺപട അപരാജിതരായാണ് കിരീടത്തിലെത്തിയത്. 19 വിജയവും രണ്ട് സമനിലയുമായാണ് ടീം തലപ്പത്തെത്തിയത്. മാർച്ചിൽ ലീഗ് നിറുത്തിവെക്കുമ്പോൾ ബാഴ്സക്ക് രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനേക്കാൾ ഒമ്പത് പോയിൻറ് ലീഡുണ്ട്. 2015ന് ശേഷം ഇതാദ്യമായാണ് ബാഴ്‌സലോണയുടെ വനിതാ ടീം ലീഗ് ചാമ്പ്യന്മാരാകുന്നത്.കഴിഞ്ഞ മൂന്ന് തവണയും അത്ലറ്റിക്കോ മാഡ്രിഡായിരുന്നു ചാമ്പ്യൻമാർ.
ബാഴ്സക്കൊപ്പം അത്ലറ്റിക്കോ ചാമ്പ്യൻസ് ലീഗ് ബർത്ത് സ്വന്തമാക്കി. വനിത ലീഗിലും പുരുഷൻമാരുടെ രണ്ട്, മൂന്ന് ഡിവിഷനുകളിലും തരംതാഴ്ത്തലുണ്ടാവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. കാഴ്ചക്കാരില്ലാതെ പ്ലേഓഫ് മത്സരങ്ങൾ കളിച്ചാകും വനിത ലീഗിലേക്കും പുരുഷ രണ്ടാം ഡിവിഷൻ ലീഗിലേക്കും സ്ഥാനക്കയറ്റം ലഭിക്കുന്ന ടീമുകളെ നിശ്ചയിക്കുക.
കളി നിർത്തുമ്പോൾ തരംതാഴ്ത്തൽ മേഖലയിലുണ്ടായിരുന്ന വലൻസിയയും എസ്പാന്യോളും ഇതോടെ രക്ഷപെട്ടു. രണ്ടാം ഡിവിഷനിൽ നിന്നും രണ്ട് ടീമുകൾ സ്ഥാനക്കയറ്റം നേടിവരുന്നതടക്കം 18 ടീമുകളായിരിക്കും അടുത്ത സീസണിൽ പന്തുതട്ടുക. സ്പെയിനിലെ പ്രഫഷനൽ ലീഗുകളിൽ ജൂണിൽ പന്തുരുണ്ട് തുടങ്ങുമെന്നാണ് പ്രതീക്ഷ. രണ്ട് മാസത്തിന് ശേഷം നിരവധി ടീമുകൾ ആദ്യമായി വ്യക്തിഗത പരിശീലനം പുനരാരംഭിച്ചിരുന്നു.