
പത്തനംതിട്ട: തിരുവല്ല ബസേലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ വിദ്യാർത്ഥിനി ദിവ്യ പി. ജോണിന്റെ മരണത്തിൽ ദുരൂഹത വർദ്ധിക്കുന്നു. കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ ദൃശ്യമാണ് ദുരൂഹത പടർത്തുന്നത്.
വീഡിയോയിൽ, കിണറ്റിലെ വെള്ളം ശവശരീരം പുറത്തെടുക്കുന്നയാളുടെ നെഞ്ചിനു താഴെവരെ മാത്രം ഉള്ളതായാണ് കാണപ്പെടുന്നത്.
മാത്രമല്ല, പെൺകുട്ടിയുടെ മൃതശരീരത്തിൽ ഭാഗികമായി മാത്രമേ വസ്ത്രമുള്ളൂ എന്നതും സംശയങ്ങളുണർത്തുന്നു. വീഡിയോയിൽ ചുരിദാറിന്റെ ബോട്ടം മൃതദേഹത്തിൽ ഇല്ലാത്തതായാണ് കാണപ്പെടുന്നത്.
കഴിഞ്ഞ ഏഴാം തീയതി പകൽ പതിനൊന്നര മണിയോടെയാണ് ദിവ്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഠത്തിലെ അന്തേവാസികൾ വലിയ ശബ്ദംകേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദിവ്യയെ മഠത്തിന്റെ കെട്ടിടത്തോട് ചേർന്നുളള കിണറ്റിൽ കണ്ടെത്തിയത്.
തുടർന്ന് പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ദിവ്യയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ട ചുങ്കപ്പാറ സ്വദേശിനിയാണ് മരണപ്പെട്ട ദിവ്യ. കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.