covid-19

മംഗളൂരു: വെൻലോക് ആശുപത്രിയിൽ കൊവിഡ് വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന 15 പേരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരം.ളൂ കുലശേഖരയിൽ നിന്നുള്ള 80 വയസുള്ള സ്ത്രീയുടേയും ബംഗളൂരുവിൽ നിന്നുള്ള 58 കാരിയായ സ്ത്രീയുടേയും നിലയാണ് ഗുരുതരമായത്.

കൊവിഡ് ബാധിച്ച് മൂന്നുപേരാണ് ദക്ഷിണ കന്നഡ ജില്ലയിൽ മരിച്ചത്. 31 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 15 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 13 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടെ പടീലിലെ ഒരു ആശുപത്രിയിൽ ചികിത്സയിലായ 75 കാരിയുടെ മരണത്തെ തുടർന്ന് ഈ ആശുപത്രി കേന്ദ്രീകരിച്ച് 30 ഓളം പേർക്കാണ് രോഗം പകർന്നത്.

ആശുപത്രിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരു അമ്പത്തൊന്നുകാരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ബംലൂരു ഗ്രാമത്തിൽ രോഗികൾ വർദ്ധിക്കുന്നത് ഏറെ ആശങ്ക പരത്തുന്നു. ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന 58 കാരിയുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്. ഏപ്രിൽ 19 ന് ആശുപത്രി സന്ദർശിച്ച 18 വയസുള്ള പെൺകുട്ടി വഴി ഭട്കലിൽ ഇരുപതോളം പേർക്കാണ് രോഗം പകർന്നത്.

വെള്ളിയാഴ്ച ഭട്കലിലെ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച ഏഴ് പേർക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. രണ്ടുദിവസത്തിനകം 19 പേർക്കാണിവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഏഴുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്ന് മംഗളൂരുവിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തില്ലെങ്കിലും 88 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നേരത്തെ അയച്ച 190 സാമ്പിളുകളുടെ റിപ്പോർട്ടുകൾ എല്ലാം നെഗറ്റീവ് ആയിരുന്നു.