modi-video-conference

ന്യൂഡൽഹി: മെയ് 31 വരെ തമിഴ്നാട്ടിലേക്കുള്ള ട്രെയിൻ സര്‍വീസ് പുനരാരംഭിക്കരുതെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ. കൊവിഡ് 19വ്യാപനം തടയുന്നതിനുളള മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഈ ആവശ്യം മുന്നോട്ടുവെച്ചത്. സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പളനിസ്വാമി ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചത്.

ഈ സാഹചര്യത്തിൽ പതിവായുള്ള വിമാന സർവീസും മെയ് 31 വരെ നിർത്തിവയ്ക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഏഴായിരം കടന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മെയ് 31 വരെ സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കേണ്ടതില്ല എന്നുള്ള നിലപാടാണ് തമിഴ്നാടിന്റേത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വേഗത കൈവരിക്കുമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. എങ്കിലും കോവിഡിനെതിരെയുളള പോരാട്ടത്തിനാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന കാര്യം ഓര്‍മ്മ വേണം. കോവിഡ് രോഗവ്യാപനം കുറയ്ക്കുന്നതിനായിരിക്കണം വരും ദിവസങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുളള മുന്‍കരുതല്‍ നടപടികള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. പ്രധാനമന്ത്രി പറഞ്ഞു.