covid-test

ന്യൂഡല്‍ഹി: കേരളത്തിൽ കൊവിഡിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ മൂന്ന് ജില്ലകളില്‍ ഐ.സി.എം.ആര്‍ സീറോ സര്‍വേ നടത്തുന്നു. പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് പരിശോധന. രാജ്യത്തെ 69 ജില്ലകളിൽ ആദ്യഘട്ടമായി നടത്തുന്ന സർവേയുടെ ഭാഗമായാണ് കേരളത്തിലും സർവേ. . ഐ..സി..എം..ആറും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ചേര്‍ന്ന് നടത്തുന്ന സര്‍വേ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പൂര്‍ത്തിയാക്കുക.

തിരഞ്ഞെടുക്കപ്പെട്ട ഓരോ ജില്ലയിലും പത്ത് കേന്ദ്രങ്ങളിലാകും സര്‍വേ. ഇതില്‍ ആറെണ്ണം സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളായിരിക്കും. നാലെണ്ണം സ്വകാര്യ സ്ഥാപനങ്ങളും. പത്ത് ദിവസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കും.

തിരഞ്ഞെടുത്ത പ്രദേശത്തെ നിശ്ചിത എണ്ണം ആളുകളുടെ രക്തമെടുത്ത് പരിശോധിക്കുന്ന രീതിയാണ് സീറോ സര്‍വേ. ഓരോ ജില്ലയിലും 400ഓളം പേരുടെ സാമ്പിളുകളാണ് പരിശോധിക്കുന്നത്.

ഇതിന്റെ ഫലത്തിലൂടെ വൈറസിന് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് തിരിച്ചറിയാം. ആര്‍.ടി- പി.സി.ആര്‍ ടെസ്റ്റിന്റെയും എലിസ ആന്റി ബോഡി ടെസ്റ്റിന്റെയും സംയോജിത രൂപമാണ് സര്‍വേയ്ക്കായി ഉപയോഗിക്കുകയെന്ന് ഐ.സി.എം.ആര്‍ അധികൃതര്‍ വ്യക്തമാക്കി.