k-radhakrishnan

കൊച്ചി: കൊവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ രാജ്യത്തെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തികപാക്കേജ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. നാടിനെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലും കൃഷിവകുപ്പിന്റയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു. ആ ദൗത്യം സ്വയം ഏറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുകയാണ് സി.പി.എം നേതാവും മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമായ കെ രാധാകൃഷ്ണന്‍.

ചേലക്കരക്കടത്തുള്ള നരിമട എന്ന സ്ഥലത്താണ് രാധാകൃഷ്ണന്‍ കിളച്ച്‌ നിലമൊരുക്കി തടമെടുത്തത്. കപ്പ, ചേന, ചേമ്പ്, ഇഞ്ചി തുടങ്ങിയവ നടുകയും ചെയ്തു. വര്‍ഷങ്ങളായി തരിശായി കിടന്ന സ്ഥലത്താണ് ഒരുമാസത്തെ അധ്വാനം കൊണ്ട് കൃഷി ഭൂമിയാക്കിയത്. സി.പി.എം നേതാവിന്റെ തരിശുനിലത്തെ കൃഷിയെക്കുറിച്ച് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എബ്രഹാം മാത്യുവാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

കെ രാധാകൃഷ്ണന് ഒന്നു പറയാനില്ല. രാവിലെ പണിക്കിറങ്ങും; ഉച്ചയ്ക്ക് അവിടിരുന്ന് കഞ്ഞി കുടിക്കും; വൈകിട്ട് വെള്ളം കോരും...കപ്പയും ചേനയും ചേമ്പും തളിരിടുന്നത് നോക്കി രാധാകൃഷ്ണന്‍ കാത്തിരിക്കുന്നു- എബ്രഹാം മാത്യു ഫേസ് ബുക്കിൽ കുറിച്ചു

എബ്രഹാം മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തൂമ്പയും കൂന്താലിയും; കൂടെ പണിയാന്‍ രണ്ടുപേര്‍. പണ്ടേ തഴമ്പുള്ള കൈയ്കള്‍. കൂലിപ്പണി ചെയ്തും പട്ടിണി കിടന്നുമുള്ള പരിചയം. ലോക്ഡൗണ്‍ കാലത്ത് പണിക്കിറങ്ങാന്‍ കെ. രാധാകൃഷ്ണന് ഇതില്‍ കൂടുതല്‍ മൂലധനം വേണ്ട. ചേലക്കരക്കടുത്തുള്ള നരിമട എന്ന പ്രദേശത്ത് രാധാകൃഷ്ണന്‍ കിളച്ചു; നിലമൊരുക്കി, തടമെടുത്തു. കപ്പ, ചേന, ചേമ്പ്, ഇഞ്ചി.... നടീല്‍ കഴിഞ്ഞു. എഴുപത് സെന്റ് സ്ഥലം, വലിയ കാടായിരുന്നു. വര്‍ഷങ്ങളായി കൃഷിയില്ലാതെ കിടപ്പായിരുന്നു. ഒരു മാസത്തെ അധ്വാനം... ഇനി പാവലും പച്ചമുളകും കൂടി നടും.

തര്‍ക്കിക്കാനില്ല, സൈബര്‍ പോരാട്ടങ്ങള്‍ക്കില്ല, തോല്പിക്കാനില്ല; തോറ്റു കൊടുക്കാനുമില്ല. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുമാത്രം വിധേയത്വം. തേയില തോട്ടങ്ങളില്‍ കൊളുന്തു നുള്ളിയ ബാല്യം, പൊരിവെയിലില്‍ പോത്തിനെ തെളിച്ച കൗമാരം.. വിശപ്പിന്റെ രുചി അറിഞ്ഞ യൗവ്വനം....

പോരാടാനറിയാം, പെരുമാറാനുമറിയാം.. അധ്വാനിക്കുന്നവന്റെ പ്രത്യയശാസ്ത്രത്തെ സ്‌നേഹിക്കുന്നവന്‍ അധ്വാനിക്കാതിരിക്കുന്നതെങ്ങനെയെന്ന്?

പോരാടുക... മരിക്കുക...

പട്ടിണിക്കാരനായ രാധാകൃഷ്ണന് രണ്ടിനും മടിയുണ്ടായില്ല; രാധേയെന്ന് ഇന്നും വിളിക്കുന്നവരായിരുന്നു ശക്തി. ചേലക്കരയില്‍ മത്സരിച്ചപ്പോള്‍, ആ ശക്തി വോട്ടായി. ആദ്യജയത്തില്‍ തന്നെ മന്ത്രി... പിന്നെ നിയമസഭാ സ്പീക്കര്‍,

പ്രിയങ്കരനായ സ്പീക്കര്‍..

ചോരാന്‍ ധാരാളമവസരമുള്ള വീട് സ്വന്തമായുണ്ട്; കൂന്താലി പിടിക്കാന്‍ തഴമ്പുള്ള കൈയ്യും.

നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്ത തത്വശാസ്ത്രത്തെ സ്‌നേഹിക്കാനാവില്ലെന്നു പറയും.

വര്‍ക്ക് ഈസ് വര്‍ഷിപ്പ് എന്നു ഗാന്ധിജി പറഞ്ഞു.

കെ. രാധാകൃഷ്ണന് ഒന്നും പറയാനില്ല. രാവിലെ പണിക്കിറങ്ങും; ഉച്ചയ്ക്ക് അവിടിരുന്ന് കഞ്ഞി കുടിക്കും; വൈകിട്ട് വെള്ളം കോരും...

കപ്പയും ചേനയും ചേമ്പും തളിരിടുന്നത് നോക്കി രാധാകൃഷ്ണന്‍ കാത്തിരിക്കുന്നു.