pakistan

ലാഹോർ: കൊവിഡ് ബാധയെ തുടർന്നുള്ള ലോക്‌ഡൗണിലും മറ്റുമായി വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ശേഷം പ്രത്യേക വിമാനത്തിൽ തിരികെ നാട്ടിലെത്തിയ 379 പാകിസ്ഥാൻ പൗരന്മാർക്ക് കൊവിഡ്-19 പോസിറ്റീവായി. ഏപ്രിൽ 28 മുതൽ മേയ് 8 വരെ ദിവസങ്ങളിൽ മടങ്ങിയെത്തിയ 7756 പേരിൽ 379 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 682പേർക്കാണ് രോഗബാധയുണ്ടായിരുന്നത്. ഏറെപേർക്ക് രോഗം വൈകാതെ ഭേദമായി. ഇവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

ദുബായിൽ നിന്ന് മടങ്ങിവന്ന പൗരന്മാരാണ് രോഗവാഹകരിൽ ഏറെയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മേയ് 10ന് ദുബായിയിൽ നിന്നെത്തിയ 760പേരുടെ പരിശോധനാ ഫലം ഇനി വരാനുണ്ട്. ഇതുവരെ 34226 പേർക്ക് രോഗബാധ സ്ഥിരീകരിച്ച പാകിസ്ഥാനിൽ 737 പേ‌ർ മരിച്ചു. 8812പേർക്ക് രോഗം ഭേദമായി. സിന്ധ് പ്രവിശ്യയിലാണ് ഏറ്രവുമധികം രോഗികൾ 12610 പേർ.