maria-brennas
MARIA BRENNAS

മാഡ്രിഡ്: 113-ാമത് പിറന്നാൾ ആഘോഷിച്ച് ഒരു മാസം തികയും മുമ്പെ മരിയ മുത്തശ്ശിയെ കൊവിഡ് പിടികൂടി. തന്നേക്കാൾ പ്രായം കുറഞ്ഞ ആയിരക്കണക്കിനാളുകളെ രോഗം കീഴടക്കിയപ്പോഴും 113 വയസായ മരിയ ബ്രന്യാസ് പിടിച്ചുനിന്നു. ഒടുവിൽ ആഴ്ചകൾ നീണ്ടുനിന്ന പോരാട്ടത്തിനുശേഷം അവർ കൊവിഡിനെ തോൽപിച്ചു. രോഗത്തെ അതിജീവിച്ച സ്പെയിനിലെ ഏറ്റവും പ്രായം കൂടിയ വനിതയാണ് മരിയ. റിട്ടയർമെന്റ് ഹോമിൽ താമസിക്കുന്ന ഇവർക്ക് ഏപ്രിലിലാണ് രോഗം ബാധിച്ചത്. ഇതിനിടെ ശ്വാസകോശ രോഗവും കൂടി പിടിപെട്ടതോടെ ആഴ്ചകളോളം ഐസൊലേഷൻ വാർഡിൽ കഴിയുകയായിരുന്നു ഇവർ.

രാജ്യത്തെ ഏറ്റവും പ്രായമുള്ള വ്യക്തിയായതിനാൽ മിക്കവാറും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് മരിയ. 1907 മാർച്ച് നാലിനാണ് മരിയ ജനിച്ചത്. സാൻഫ്രാൻസിസ്കോയിൽ ജനിച്ച ഇവർ ഒന്നാംലോക മഹായുദ്ധകാലത്താണ് സ്പെയിനിലെത്തിയത്.

നാടിനെ വിഴുങ്ങിയ രോഗങ്ങളെ തോൽപ്പിച്ച കഥ ആദ്യമായല്ല ഈ മുത്തശ്ശിക്ക് പറയാനുള്ളത്. സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി ലോകത്തെ നടുക്കിയ 1918-19 കാലവും 1936-39 വരെ നീണ്ടുനിന്ന സ്പെയിൻ ആഭ്യന്തര യുദ്ധക്കാലവും കടന്നുപോന്ന ഇവരുടെ ദൃഢനിശ്ചയം തന്നെയാണ് കൊവിഡ് കാലവും മറികടക്കാൻ തുണയായത്. ലോകത്തെ വിറപ്പിച്ച ഈ രോഗത്തെ ഈ പ്രായത്തിലും ചെറുത്തുതോൽപ്പിച്ചതെങ്ങനെ എന്ന ചോദ്യത്തിന് "നല്ല ആരോഗ്യം കൊണ്ട്" എന്നായിരുന്നു മരിയ മുത്തശ്ശിയുടെ മറുപടി. നേരത്തേ, 106 വയസുള്ള അന ഡെൽ വെയ്ൽ എന്ന മുത്തശ്ശിയും സ്പെയിനിൽ കൊവിഡ് മുക്തയായിരുന്നു.