കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാതൃശിശു ആശുപത്രിയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു.. രണ്ട് നവജാത ശിശുക്കളെയും 12 അമ്മമാരെയും രണ്ട് നഴ്സുമാരെയുമാണ് ഭീകരർ കൊന്നൊടുക്കിയത്. പൊലീസ് വേഷത്തിൽ മേറ്റേണിറ്റി ആശുപത്രിയിൽ കയറിയാണ് ഭീകരർ കൊലപാതകം നടത്തിയത്. പൊലീസ് വേഷത്തിൽ കാബൂളിലെ ആശുപത്രിയിൽ കയറിയ അക്രമികൾ ഗ്രനേഡ് എറിയുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. ആക്രമണമുണ്ടായ ആശുപത്രി ഒഴിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ രംഗത്തെത്തി. ആശുപത്രിയിൽ നവജാത ശിശുക്കളെ വരെ ലക്ഷ്യമിട്ടുള്ള ആക്രമണം മൃഗീയമാണെന്ന് ഇന്ത്യ പറഞ്ഞു.
അതേസമയം, അഫ്ഗാനിലെ കിഴക്കൻ സംസ്ഥാനമായ നാൻഗ്രഹാറിലെ മരണവീട്ടിലുണ്ടായ ചാവേറാക്രമണത്തിൽ 24 പേരാണ് കൊല്ലപ്പെട്ടത്. ഒരു മാർക്കറ്റിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു കുട്ടി മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം ഇരുസംഭവങ്ങളിലും തങ്ങൾക്ക് ബന്ധമില്ലെന്ന് താലിബാൻ വക്താവ് സബിഉല്ല മുജാഹിദ് അറിയിച്ചു.