ഓക്സ്ഫോർഡ്: ലോകമാകെ കൊവിഡിന് പ്രതിവിധിയായ വാക്സിനുകളുടെ പരീക്ഷണം നടക്കുകയാണ്. ബ്രിട്ടണിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലും ഇത്തരം വാക്സിൻ പരീക്ഷണം ആശാവഹമായ പുരോഗതി കൈവരിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
മനുഷ്യനിൽ പരീക്ഷണം നടത്തുന്നതിനു മുൻപ് മൃഗങ്ങളിലെ പരീക്ഷണം നടത്തുന്ന ഘട്ടമായ ഇപ്പോൾ, ഗുരുതരമായ
കൊവിഡ് രോഗം ബാധിച്ച ആറോളം കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിൽ പാർശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ രോഗം അപ്രത്യക്ഷമായിരിക്കുന്നു. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ കുരങ്ങുകളിൽ വാക്സിൻ കുത്തിവച്ചശേഷം ഇവയുടെ ശ്വാസകോശത്തിൽ രോഗത്തിന്റെ ഒരു ലക്ഷണം പോലുമില്ലാതെ അസുഖം ഭേദമായിരിക്കുന്നതായി കണ്ടെത്തി. നിഷ്പക്ഷരായ വിദഗ്ദ്ധർ ഈ കണ്ടെത്തലിനെ വാനോളം പുകഴ്ത്തുകയാണ്. മനുഷ്യരിൽ പരീക്ഷണത്തിന്റെ ആദ്യപടിയായി 1000ഓളം വളണ്ടിയർമാരിൽ ഇപ്പോൾ പരീക്ഷണ വാക്സിൻ കുത്തിവച്ചിരിക്കുകയാണ്.
എന്നാൽ 2003ൽ സാർസ് രോഗ ബാധക്ക് ഫലപ്രദമെന്ന് ആദ്യം കണ്ടെത്തിയ വാക്സിൻ പ്രയോഗിക്കുമ്പോൾ ആന്റിബോഡിക്കനുസരിച്ച് ശക്തി വർദ്ധിക്കുന്നതായി കണ്ടെത്തി. ഇതിനാൽ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്താനായില്ല. ഇതേ വർഗ്ഗത്തിൽ പെട്ട കൊറോണ അണുവിന് മരുന്ന് കണ്ടെത്തുക അതിനാൽ തന്നെ ഗവേഷകർക്ക് വെല്ലുവിളിയാണ്.
'കൊവിഡ് 2 വാക്സിൻ പരീക്ഷിക്കപ്പെട്ട കുരങ്ങുകളിൽ ചിലരിൽ ശ്വാസകോശ നാളികളിൽ ചെറിയ രോഗങ്ങൾ കണ്ടതല്ലാതെ ഗുരുതരമായ ന്യുമോണിയ പോലെയുള്ള പ്രത്യാഘാതങ്ങളൊന്നും കാണാത്തത് വാക്സിൻ വികസന ഘട്ടത്തിൽ സഹായകരമാണ്.' ലണ്ടനിലെ കിങ്സ് കോളേജിലെ ഫാർമസ്യൂട്ടിക്കൽ മെഡിസിൻ വിസിറ്റിംഗ് പ്രൊഫസറായ ഡോ.പെന്നി വാർഡ് പ്രത്യാശ പ്രകടിപ്പിക്കുന്നു. ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ വാക്സിനോളജി പ്രൊഫസറായ സാറ ഗിൽബർട്ടിനാണ് വാക്സിൻ പരീക്ഷണത്തിന്റെ ചുമതല.