photo

കൊല്ലം: ബാങ്കിലും എയർപോർട്ടിലുമടക്കം ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘം പിടിയിൽ. ശാസ്താംകോട്ട മൈനാഗപ്പള്ളി സെൻവിഹാറിൽ ഗിരീഷ് കുമാർ(46), വിതുര കൗസല്യഭവനത്തിൽ സുഭാഷ് ചന്ദ്രബോസ്(46), കരുനാഗപ്പള്ളി കല്ലേലിഭാഗം സിന്ധുഭവനത്തിൽ ബിനുകുമാർ(42), തിരുവനന്തപുരം ബാലരാമപുരം ഊരുരുട്ടമ്പലം പ്ളാവിള പുത്തൻവീട്ടിൽ അഭിലാഷ്(33) എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി സിനിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2016 നവംബർ മുതൽ 2017 ജൂലൈ വരെയുള്ള കാലയളവിലാണ് സംഘം പരാതിക്കാരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തത്.

മൈനാഗപ്പള്ളി വേങ്ങ സ്വദേശിയായ സ്ത്രീയിൽ നിന്നും ഫെഡറൽ ബാങ്കിൽ ജോലി വാഗ്ദാനം നൽകി പതിനൊന്നേകാൽ ലക്ഷം മറ്റൊരു സ്ത്രീയിൽ നിന്നും ഫെഡറൽ ബാങ്കിൽ ജോലി വാഗ്ദാനം നൽകി പത്ത് ലക്ഷം രൂപയും മൈനാഗപ്പള്ളി സ്വദേശിയിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിൽ ജോലി വാഗ്ദാനം നൽകി 15 ലക്ഷം രൂപയും മൺട്രോത്തുരുത്ത് സ്വദേശിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര എൻജിനീയറിങ് കോളേജിൽ ജോലി വാഗ്ദാനം നൽകി 13 ലക്ഷം രൂപയും സംഘം തട്ടിയെടുത്തു. കൂടുതൽപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. റൂറൽ എസ്.പി ഹരിശങ്കറിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട സി.ഐ എ.അനൂപ്, എസ്.ഐ അനീഷ്, എ.എസ്.ഐ മാരായ വിനയൻ, രാജേഷ്, സുരേഷ്, വനിതാ സി.പി.ഒ ഷസ്ന എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.