corona

ബംഗളൂരു: യാത്രാ, സമ്പര്‍ക്ക ചരിത്രമില്ലാത്തവര്‍ക്കും കൊവിഡ് ബാധിച്ചത് സമൂഹവ്യാപനത്തിന്റെ സൂചനയാണെന്ന് ആരോഗ്യവിദഗ്ദ്ധർ. മേയ് 17ന് ശേഷം ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുമ്പോള്‍ വൈറസ് വ്യാപനം വര്‍ദ്ധിക്കുമെന്നും കൊവിഡിന്റെ സമൂഹവ്യാപനം ഇന്ത്യ കരുതിയിരിക്കണമെന്നും ഇവ‌ർ മുന്നറിയിപ്പ് നൽകുന്നു. നിലവില്‍ സമൂഹവ്യാപനം പലയിടത്തും ഉണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ടെന്നും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രൊഫ. കെ ശ്രീനാഥ് റെഡ്ഡിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.


വിദേശത്തുനിന്നു വന്നവര്‍, രോഗികളുടെ സമ്പര്‍ക്കം തുടങ്ങിയവയില്‍ മാത്രം പരിശോധിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. സമൂഹവ്യാപനം ഉണ്ടാവില്ലെന്നു പറയാനാകില്ല. നമ്മള്‍ ഈ വാക്ക് ഒഴിവാക്കിയാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും എയിംസ് കാര്‍ഡിയോളജി വിഭാഗം മുന്‍ മേധാവിയും ഹര്‍വാര്‍ഡ് സര്‍വകലാശാലയിലെ എപിഡെമിയോളജി പ്രഫസറും കൂടിയായ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

മഹാമാരി വലിയതോതില്‍ ബാധിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹവ്യാപനം ഉണ്ടായിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യയും കരുതിയിരിക്കണം. മുന്‍കരുതല്‍ നടപടികളെടുക്കണം. കൊവിഡ് ഇത്തരത്തില്‍ ബാധിച്ച മറ്റു രാജ്യങ്ങളെ വച്ചുനോക്കുമ്പോള്‍, ഇന്ത്യ, മലേഷ്യ പോലുള്ള തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോൊവിഡ് മരണനിരക്കുകള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ താരതമ്യേന കുറവാണ്. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുമ്പോള്‍ ജനം കൂടുതലായി പുറത്തിറങ്ങും ഇതു വൈറസ് വ്യാപനം വര്‍ദ്ധിപ്പിക്കും. അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും തുടര്‍ന്നേ പറ്റുകയുള്ളൂ. തെരുവുകളിലും ജനക്കൂട്ടം തിങ്ങിക്കഴിയുന്ന സ്ഥലങ്ങളിലും കാര്യങ്ങള്‍ സങ്കീര്‍ണമാവുകയാണ്. വൈറസ് കുറേനാള്‍ക്കൂടി ഇവിടെയുണ്ടാകുമെന്നു വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.