തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം കൂടുതൽ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജപറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാൽ ചികിത്സയിൽ ഇപ്പോഴുള്ള ശ്രദ്ധ നൽകാനാവില്ല. എന്നാൽ, ജനങ്ങൾ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാൻ സർക്കാരിന് ആവില്ല. പ്രതിരോധനിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. കൊവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. ഇതിനായി ഒറ്റക്കെട്ടായി പോരാടണം. സാമ്പത്തികമായി വലിയ തകർച്ചയാണ് കേരളം നേരിടുന്നത്. വാർഡ് തല സമിതികളിൽ രാഷ്ട്രീയം കാണാൻ പാടില്ല.
ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം.പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്റെ മക്കളാണ്. അവർ കേരളത്തിലേക്ക് വരണം എന്ന് തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ രണ്ടും കൽപിച്ച് എന്ന നിലയ്ക്ക് ഒരു തീരുമാനവും സർക്കാർ എടുക്കില്ല-മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയാണ് ഉണ്ടായത്.