pic

തി​രുവനന്തപുരം: ലോക്ക് ഡൗൺ​ കാലത്തെ ലൈസൻസ് ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാർ ഉടമകൾ. ഇക്കാര്യം ചൂണ്ടികാണിച്ച് അസോസിയേഷൻ മന്ത്രി ടി.പി.രാമകൃഷ്ണന് നിവേദനം നൽകി. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും. ബാറുകൾ അടഞ്ഞു കിടന്ന മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളി​ലെ ലൈസൻസ് ഫീസ് ഒഴിവാക്കണമെന്നതാണ് ബാർ ഉടമകളുടെ ആവശ്യം. ലോക്ക് ഡൗൺ​ കാരണം വാർഷിക ലൈസൻസ് ഫീസ് അടയ്ക്കാനുള്ള സമയം മാർച്ച് 31 ൽ നിന്ന് മേയ് 31 വരെ സർക്കാർ നീട്ടിയിരുന്നു.

അതേസമയം സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ചയോ വ്യാഴാഴ്ചയോ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. മദ്യം പാഴ്‌സലായി വാങ്ങിക്കാനുള്ള വെര്‍ച്വല്‍ ക്യൂവിന്റെ ആപ്പ് തയ്യാറായിക്കഴിഞ്ഞു. കൊച്ചിയിലെ ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമാണ് ആപ്പ് നിര്‍മിച്ചത്. ചൊവ്വാഴ്ച നടത്തുന്ന ട്രെയല്‍ റണ്ണിലൂടെ ആപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയ ശേഷം മാത്രമെ മദ്യവില്‍പ്പന പുനരാരംഭിക്കുകയുള്ളു. ഇതിന്റെ ട്രയല്‍ ചൊവ്വാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രം മദ്യവില്‍പ്പന പുനരാരംഭിച്ചാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മദ്യം ബാറുകളില്‍ നിന്ന് പാഴ്‌സലായി വാങ്ങുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

സംസ്ഥാനത്ത് ഇനിമുതല്‍ ബാറുകള്‍ വഴി മദ്യം വിൽക്കുന്നതിനായുള്ള കേരളാ അബ്‍കാരി ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സംസ്ഥാനത്തെ ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ തുറക്കുന്ന ദിവസം ബാറുകളും ബിയർ വൈൻ പാർലറുകളും തുറക്കും. നിലവിലെ അടിയന്തിര സാഹചര്യത്തിൽ സർക്കാർ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ബാറുകളിൽ കൗണ്ടർ വഴി മദ്യവും ബിയറും വിൽക്കാൻ വിജ്ഞാപനത്തിൽ അനുമതി നൽകുന്നു.