കോട്ടയം: ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് രേഖകൾ ഇല്ലാതെ യാത്രക്കാരെ കൊണ്ടു വന്നു എന്ന ആരോപണം തെറ്റാണെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. സർക്കാർ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് സർവ്വീസ് നടത്തിയത്. വാഹനം ഏർപ്പാടാക്കിയത് കെ.പി.സി.സി അല്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. തമിഴ്നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളുടെ പാസോടെയാണ് സർവീസ് നടത്തിയത്. ചെക്ക് പോസ്റ്റുകളിലെ പരിശോധനയും പൂർത്തിയാക്കിയിരുന്നു. ബംഗളൂരുവിലെ ആളുകൾ ഉണ്ടാക്കിയ വാട്സ്ആപ്പ് കൂട്ടായ്മയാണ് യാത്ര ക്രമീകരിച്ചത്. പുത്തൻ കുരിശിലുള്ള ആളാണ് വാഹനം ബുക്ക് ചെയ്തത്. ട്രിപ്പ് കഴിഞ്ഞശേഷം രോഗ ലക്ഷണം ഉണ്ടെങ്കിൽ മാത്രം ഡ്രൈവർ നിരീക്ഷണത്തിൽ പോയാൽ മതിയെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. കോട്ടയത്ത് ഇറങ്ങിയവർക്ക് വീടുകളിലേക്ക് പോകാനുള്ള വാഹനം എത്തിയിരുന്നില്ല. അതിനാലാണ് പാസിനായി അവർ പൊലീസിനെ സമീപിച്ചതെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.