രാജ്യത്ത് ഇതുവരെ ഒരു കൊവിഡ് 19 കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സംസ്ഥാനമാണ് നാഗാലാൻഡ്. ഇനിയും ആ സ്ഥിതി തുടരാനാണ് സര്‍ക്കാരിന്റെ ആഗ്രഹം. അതിനായി മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നാഗാലാൻഡ് കാര്‍ക്ക് 10,000 രൂപ വീതം നല്‍കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
ഒരു കാരണവശാലും വൈറസ് അതിര്‍ത്തി കടന്ന് നാഗാലാൻഡില്‍ പ്രവേശിക്കരുതെന്ന് നിര്‍ബന്ധമുള്ളതിനാലാണ് ഇങ്ങനെ ഒരു പദ്ധതി.നാഗാലാൻഡുകാരായ നിരവധി പേരാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ അവിടെ തന്നെ തുടരണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇതിനായി ഒറ്റത്തവണ സഹായ പദ്ധതി എന്ന നിലയില്‍ അവര്‍ക്ക് 10,000 രൂപ വീതം നല്‍കും.
സിക്കിം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്ക് ഈ സഹായം ലഭിക്കും. എന്നാല്‍ മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്ക് ഈ സഹായം ലഭിക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അതില്‍ നല്‍കിയിരിക്കുന്ന ഫോം പൂരിപ്പിച്ച് അയച്ചാൽ സഹായം ലഭിക്കും. ഇതിനായി ആദ്യം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.സ്വന്തമായി ആധാര്‍ കാര്‍ഡും നാഗാലാൻഡ് സര്‍ക്കാരിന്റ ജനന സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബാങ്ക് അക്കൗണ്ട് നമ്പര്‍ കൂടി നല്‍കിയാല്‍ പണം അക്കൗണ്ടിലെത്തും.
ഇതുവരെ കൊവിഡ് 19 നെ അകറ്റി നിര്‍ത്താന്‍ നാഗാലാൻഡിന് കഴിഞ്ഞു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ നാട്ടുകാരെ തിരികെ എത്തിച്ചു തുടങ്ങിയതോടെ കൊവിഡ് 19 കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. നാഗാലാൻഡ് ഈ നടപടി സ്വീകരിച്ചാല്‍ അവിടെയും കൊവിഡ് പടരും. അതിനാല്‍ അവരുടെ ആള്‍ക്കാര്‍ നിലവില്‍ എവിടെയാണുള്ളത് അവിടെ തന്നെ സുരക്ഷിതരായി തുടരാന്‍ ശ്രമിക്കണമെന്ന് നാഗാലാൻഡ് ചീഫ് സെക്രട്ടറി തെംജെന്‍ ടോയ് ആവശ്യപ്പെട്ടു.
അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പിന്നീട് തിരികെയെത്തിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്നും നാഗാലാൻഡ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ആള്‍ക്കാര്‍ തിരികെയെത്തിയാല്‍ മതിയായ ക്വാറന്റൈന്‍ സൗകര്യം അവര്‍ക്കായി ഒരുക്കാന്‍ സാധിച്ചെന്ന് വരില്ല. ഇതാണ് തല്‍ക്കാലം സാമ്പത്തിക സഹായം നല്‍കാമെന്ന തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
പ്രായമായവരെയും ചികിത്സയ്ക്കും മറ്റുമായി മറ്റ് സ്ഥലങ്ങളിലേക്ക് പോയവരെയും ആദ്യം തിരികെയെത്തിക്കാനായിരിക്കും മുന്‍ഗണന നല്‍കുക. മറ്റ് സംസ്ഥാനങ്ങളെല്ലാം അവരവരുടെ ആള്‍ക്കാരെ തിരികെയെത്തിക്കുമ്പോഴും നാഗാലാൻഡ് അതിനു വേണ്ട നടപടികള്‍ എടുത്തു തുടങ്ങിയിട്ടില്ല. മതിയായ സുരക്ഷയും ക്വാറന്റൈന്‍ സജീകരണങ്ങളും തയ്യാറാകുന്നതോടെ പടിപടിയായി ആള്‍ക്കാരെ എത്തിച്ചു തുടങ്ങും.