കൊല്ലം: റെഡ്സോണിൽ നിന്നും മരണവീട്ടിലെത്തിയവരെപ്പറ്റി അധികൃതർക്ക് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പുനലൂർ വിളക്കുവട്ടം സ്വദേശി സുമേഷിനെ(19) ആണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിളക്കുവട്ടം സ്വദേശി റിനുവിനെ(30) ആണ് മർദ്ദിച്ച് അവശനാക്കിയത്. സുമേഷിന്റെ അപ്പൂപ്പൻ കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു.ഈ ചടങ്ങിൽ പങ്കെടുക്കുവാനായി സുമേഷിന്റെ ബന്ധുക്കൾ ബംഗളൂരുവിൽ നിന്ന് സുമേഷിന്റെ വീട്ടിലെത്തിയിരുന്നു. ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചത് സുമേഷിന്റെ അയൽവാസിയായ റിനുവാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. വീട്ടിൽ ആയുധവുമായി അതിക്രമിച്ചു കയറിയ സുമേഷ് റിനുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. റിനുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് സുമേഷിനെ അറസ്റ്റ് ചെയ്തത്. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങാൻ ശ്രമിച്ച ആറ് പേരെ ആരോഗ്യ വകുപ്പ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.