പിറന്നുവീഴും മുമ്പേ അച്ഛനെ നഷ്ടപ്പെട്ട പെൺകുട്ടി. ഇരുപത്തിരണ്ടുകാരിയായ അമ്മ ആറുമാസം ഗർഭിണിയായിരുന്നപ്പോഴാണ് അപകടത്തിൽ അച്ഛന്റെ മരണം. അതോടെ അമ്മ 'കോമ'യിലായി. ഏഴാം മാസത്തിൽ ഡോക്ടർമാർ ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നവജാത ശിശു ജീവിക്കുമോ മരിക്കുമോയെന്ന് ഡോക്ടർമാർക്ക് പോലും ഉറപ്പില്ലാത്ത അവസ്ഥ.
മെഗാതാര ചിത്രങ്ങളായ കസബയിലൂടെയും മുന്തിരി വള്ളികൾ തളിർക്കുമ്പോളിലൂടെയും മലയാളികൾക്ക് സുപരിചിതയായ മറുനാടൻ സുന്ദരി നേഹാ സക്സേനയുടെ ജീവിതം സിനിമാക്കഥയെക്കാൾ സംഭവ ബഹുലമാണ്.
''അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ ജീവിതത്തിലെ പ്രതിസന്ധികൾ അനുഭവിച്ച് തുടങ്ങിയവളാണ് ഞാൻ" നേഹാ സക്സേന പറഞ്ഞുതുടങ്ങി. ഡ്രീമർ, ഫൈറ്റർ, അച്ചീവർ... നേഹ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. സ്വപ്നങ്ങൾ പോരാടി നേടിയെടുത്ത പെൺകുട്ടി.
''ഒരു മിഡിൽ ക്ളാസ് കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അമ്മയെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. എന്റെ പഠനത്തിനും ഭക്ഷണത്തിനുമൊക്കെ വേണ്ടി അമ്മ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. അമ്മ പക്ഷേ മനക്കരുത്തുള്ള ഒരു സ്ത്രീയായിരുന്നു. ഡെറാഡൂൺ കോടതിയിലെ ക്രിമിനൽ വക്കീലായിരുന്നു അച്ഛൻ രാകേഷ് കുമാർ സക്സേന. അമ്മയുടെ പേര് അമ്മു സക്സേന. അച്ഛന്റെ മരണശേഷം അമ്മ മാനസികമായി തളർന്നു.അത് വകവയ്ക്കാതെ ജീവിതത്തോട് പോരാടിയ അമ്മയാണ് എന്നെ തന്റേടിയാക്കിയത്. എതിരെ വന്ന ആംബുലൻസുമായി കാർ കൂട്ടിയിടിച്ച് സ്റ്റിയറിംഗ് നെഞ്ചിലമർന്ന് അപകടസ്ഥലത്ത് തന്നെ തൽക്ഷണം മരിക്കുകയായിരുന്നു അച്ഛൻ.അച്ഛന്റെ മരണത്തോടെ ജീവിതത്തിലെ നിറങ്ങൾ നഷ്ടപ്പെട്ട അമ്മയ്ക്ക് സന്തോഷം കൊടുക്കണമെന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. കോമാ സ്റ്റേജിൽ നിന്ന് അമ്മ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കുറച്ച് സമയമെടുത്തു. അമ്മയ്ക്ക് നീലോഫർ എന്ന് പേരുള്ള ഒരു ജേർണലിസ്റ്റ് സുഹൃത്തുണ്ടായിരുന്നു. അഞ്ചുവയസുവരെ എന്നെ നോക്കിയത് അവരാണ്. എനിക്ക് അഞ്ചുവയസായപ്പോഴേക്കും അമ്മ പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നു. അമ്മ പാർട് ടൈം ജോലിക്കൊപ്പം പഠനവും തുടർന്നു. ചാർട്ടേർഡ് അക്കൗണ്ടൻസി പാസായി.
എട്ടാം ക്ളാസിൽ പഠിക്കുന്ന സമയത്ത് നഴ്സറി മുതൽ അഞ്ചാംക്ളാസുവരെയുള്ള കുട്ടികൾക്ക് ഞാൻ ട്യൂഷനെടുക്കുമായിരുന്നു. എന്റെ നാടായ ഡെറാഡൂൺ നല്ല തണുപ്പുള്ള സ്ഥലമാണ്. അമ്മ കമ്പിളിക്കുപ്പായങ്ങളും ജാക്കറ്റുമൊക്കെ തുന്നുന്നതിൽ എക്സ്പർട്ടായിരുന്നു. അമ്മ നിവൃത്തിയില്ലാതെ ബന്ധുക്കളെയാെക്കെ സമീപിച്ചതാണ്. പക്ഷേ ആരും സഹായിച്ചില്ല.പണ്ട് ബോർഡ് എക്സാമിനുള്ള ഹാൾടിക്കറ്റ് വാങ്ങാൻ മുന്നൂറ് രൂപപോലും എന്റെ കൈയിലില്ലാത്ത സമയമുണ്ടായിരുന്നു. ബോർഡ് എക്സാം എഴുതിയില്ലെങ്കിൽ എന്റെ ഒരു വർഷം പോകും. ഞാനൊരു വീട്ടിൽ വേലക്കാരിയായി ജോലി ചെയ്താണ് ആ പണം സ്വരൂപിച്ചത്.
ബംഗളൂരുവിൽ ഏവിയേഷൻ ട്രെയിനിംഗും ഹോട്ടൽ മാനേജ്മെന്റ് ട്രെയിനിയായും പിന്നീട് ലീലാ പാലസിൽ ജോലിയുമൊക്കെ ചെയ്ത് ആ നഗരം എനിക്ക് സെറ്റായി. ബംഗളുരു ഇന്ത്യയുടെ ഒരു പരിച്ഛേദമാണ്. എല്ലാ നാട്ടിൽനിന്നുമുള്ള ആൾക്കാർ അവിടെയുണ്ട്. ലീലാ പാലസിൽ ജോലി ചെയ്യുമ്പോഴാണ് ഫാഷൻ ഷോ ചെയ്യണം സിനിമ ചെയ്യണമെന്നൊക്കെയുള്ള മോഹം തുടങ്ങിയത്.
അമ്മയെ ആദ്യം സുരക്ഷിതമായി ജീവിക്കാനുള്ള വഴിയൊരുക്കുകയെന്നതായിരുന്നു ലക്ഷ്യം.ബംഗളൂരു ക്ളബ് മഹീന്ദ്ര ഹോളിഡേയ്സിൽ ജോലി ചെയ്യുമ്പോഴാണ് ഫാഷൻ ഷോകൾ ചെയ്ത് തുടങ്ങുന്നത്.സിനിമകൾക്കായി ഒാഡിഷനും ചെയ്തു. അതിൽ കുറെ മോശം അനുഭവങ്ങളുണ്ടായി.ആ സമയത്ത് 'കാസ്റ്റിംഗ് കൗച്ച്" എന്താണെന്ന് എനിക്കറിയില്ല. അങ്ങനെയൊരു വാക്ക് പോലും കേട്ടിട്ടില്ല. ഒാഡിഷനുകൾക്ക് പോകുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്. എന്റേത് നല്ല കണ്ണുകളാണ്, നല്ല ഫീച്ചേഴ്സാണ്. ഒാഡിഷന് പോയി അടുത്ത ദിവസം സംവിധായകരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ കോ ഒാർഡിനേറ്റർമാരിൽനിന്നോ മോശമായ ഫോൺകാളുകൾ വരാൻ തുടങ്ങി.
''നേഹാ. നാളെ ഒരു ഷോർട്ട് ഡ്രസിട്ട് വരാൻ പറ്റുമോ?" എന്നായിരിക്കും ചോദ്യം.
''എന്തിനാ ഷോർട്ട് ഡ്രസിട്ട് വരുന്ന"തെന്ന് ചോദിച്ചാൽ 'സിനിമയിൽ ഗ്ളാമർ റോളാണ്. മാഡം ഒാഡിഷന് വന്നത് സൽവാർ കമ്മീസിട്ടിട്ടല്ലേ" എന്നായിരിക്കും മറുപടി.'വെസ്റ്റേൺ കോസ്റ്റ്യുംസ് സ്ക്രീനിൽ കാണാൻ ഭംഗിയാണ്. പക്ഷേ നേരിൽ കാണാൻ അങ്ങനെയല്ല" ഞാനവരോട് പറഞ്ഞു.പലയിടത്ത് വച്ച് നേരിൽ കാണാമെന്ന് പറഞ്ഞ് പിന്നെയും അവർ വിളിച്ചെങ്കിലും ഞാൻ പോയില്ല. പിന്നീടാണ് അതാണ് കാസ്റ്റിംഗ് കൗച്ച് എന്ന് എനിക്ക് മനസിലായത്. ഒരുവർഷക്കാലം ഞാൻ ഇൻഡസ്ട്രിയിൽ നിന്ന് അകന്നുനിന്നു. വല്ലാത്ത നിരാശയായിരുന്നു അക്കാലത്ത്.
ബംഗളൂരുവിൽ എന്റെയൊരു ഫാഷൻ ഷോ കണ്ടാണ് എച്ച്. രാജശേഖർ സർ എന്നെ വിളിക്കുന്നത്. ആ സമയത്ത് നീളൻ മുടിയായിരുന്നു എനിക്ക്. എന്റെ ഉയരം അഞ്ചടി ഏഴിഞ്ചാണ്. എന്റെ തലമുടിക്കും അത്രതന്നെ നീളമുണ്ടായിരുന്നു.കോ-ഒാർഡിനേറ്ററോട് എച്ച്. രാജശേഖർ സർ "ആരാണ് ഇൗ കുട്ടി? എനിക്ക് വലിയ ഇഷ്ടമായി. എന്റെ സിനിമയിൽ നായികയായി വക്കീലിന്റെ വേഷം അവതരിപ്പിക്കാൻ അനുയോജ്യയാണ് ഈ കുട്ടി."യെന്ന് പറഞ്ഞു.
അതിന് ശേഷം തെലുങ്കിലും തമിഴിലും കന്നഡയിലുമൊക്കെ എനിക്ക് സിനിമകൾ കിട്ടി. ഒടുവിൽ മലയാളത്തിലും.
ഫോട്ടോഗ്രാഫർ അർഷൽ ഒരു മാഗസിന് വേണ്ടി മമ്മൂട്ടിസാറും ഇരുപത് നായികമാരും പങ്കെടുക്കുന്ന ഒരു ഫോട്ടോ ഷൂട്ട് ചെയ്തു. ഒരു മാസം കഴിഞ്ഞപ്പോഴേക്കും കസബയിലേക്ക് ഓഫർ വന്നു. മമ്മൂട്ടി സാറിന്റെ മാനേജർ ജോർജേട്ടനാണ് വിളിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് അതാണ്.കസബ റിലീസായ ശേഷം മുന്തിരിവള്ളികൾ തളിർക്കുമ്പോളിന്റെ നിർമ്മാതാവ് സോഫിയാ പോൾ എന്നെ വിളിച്ചു.''ലാലേട്ടന്റെ കൂടെ ഒരു സിനിമ. നേഹയ്ക്ക് ഡേറ്റുണ്ടോ?"
വീണ്ടും അടുത്തസർപ്രൈസ്. അടുത്ത സൂപ്പർ സ്റ്റാറിന്റെ കൂടെ അഭിനയിക്കാമോയെന്നാണ് ചോദ്യം.
''ഡേറ്റുണ്ടോയെന്നോ! ഡേറ്റില്ലെങ്കിലും ഞാനോടിവരും."" സോഫിയാ പോളിനോട് ഞാൻ എന്റെ എക്സൈറ്റ്മെന്റ് മറച്ച് വച്ചില്ല.മലയാളത്തിലെ ആദ്യ രണ്ട് സിനിമകളും രണ്ട് സൂപ്പർസ്റ്റാറുകളോടൊപ്പം. എല്ലാം എനിക്കൊരു സ്വപ്നം പോലെയാണ് തോന്നിയത്.മമ്മൂട്ടി സാറും മോഹൻലാൽ സാറും എനിക്ക് ഗോഡ് ഫാദർമാരാണ്.