സാവോ പോളോ: ബ്രസീൽ കൊവിഡ് 19 വൈറസിനെ നേരിടുന്നതിൽ സ്വീകരിക്കുന്ന നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി ആരോഗ്യമന്ത്രി നെൽസൺ ടെയിച്ച് രാജിവച്ചു. സ്ഥാനമെറ്റടുത്ത് ഒരു മാസത്തിനുള്ളിലാണ് രാജി. ലോകത്തിൽ തന്നെ കോവിഡിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ബ്രസീൽ മാറിയിരുന്നു. പ്രസിഡന്റ് ബോൾസനാരോയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് രാജിയെന്നാണ് സൂചന. കൊവിഡ് രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നതുമായി ബന്ധപ്പെട്ടും സമ്പദ്വ്യവസ്ഥയിൽ ഇളവുകൾ അനുവദിക്കുന്നതിലും ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കൊവിഡ് ഭീഷണിക്കിടെ ബ്രസീലിൽ രാജിവെക്കുന്ന രണ്ടാമത്തെ ആരോഗ്യമന്ത്രിയാണ് ടെയിച്ച്. നേരത്തെ ലൂയിസ് ഹെന്റിക് മാൻഡേറ്റയും രാജിവെച്ചിരുന്നു. കൊവിഡ് രോഗ ബാധ അനിയന്ത്രിതമായി തുടരുകയും മരണ സംഖ്യ 14,000 പിന്നിടുകയും ചെയ്ത ബ്രസീലിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്നതാണ് ടെയിച്ചിന്റെ രാജി. ജിം, ബ്യൂട്ടിപാർലർ തുടങ്ങിയവയെല്ലാം തുറക്കാമെന്ന് ബോൾസനാരോ ഉത്തരവിട്ടിരുന്നു. ബ്രസീൽ കൊവിഡ് 19 വൈറസ് ബാധയെ നേരിടുന്നതിനായി സ്വീകരിച്ച നടപടികൾക്കെതിരെ ആഗോളതലത്തിൽ വ്യാപക വിമർശനമുയർന്നിരുന്നു.