nirmala-sitaraman-

ന്യൂഡൽഹി : കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനത്തിന് പിന്നാലെ ധനമന്ത്രി നിർമ്മല സീതാരാമനെതിരെ വിമർശനവുമായി ആർ.എസ്.എസിന്റെ തൊഴിലാളി സംഘടന ബി.എം.എസ്. തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യവത്കരണം അനുവദിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെയാണ് ബി.എം.എസ് രംഗത്ത് വന്നത്.

ധനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തിനും ജനങ്ങൾക്കും ദുഃഖകരമായ ദിനമാണ് നൽകിയതെന്ന് ഭാരതീയ മസ്ദൂർ സംഘ് ജനറൽ സെക്രട്ടറി വിർജേഷ് ഉപാധ്യായ പ്രസ്താവനയിൽ പറഞ്ഞു. പാക്കേജിനെക്കുറിച്ചുള്ള ആദ്യത്തെ മൂന്ന് ദിവസത്തെ പ്രഖ്യാപനങ്ങളുടെ ആത്മവിശ്വാസം ജനത്തിന് നാലാം ദിനം നഷ്ടപ്പെട്ടു. തൊഴിലാളി സംഘടനകളുമായും വിവിധ മേഖലയിലെ പ്രതിനിധികളുമായും കൂടിയാലോചിക്കാൻ സർക്കാരിന് ലജ്ജയാണെന്നും ആശയം മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ ആത്മവിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തന്നെ സ്വകാര്യവത്കരണത്തിൽ രാജ്യത്തെ തൊഴിലാളി സംഘടനകൾ അതൃപ്തിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡെന്ന മഹാമാരിയുടെ സമയത്ത് സ്വകാര്യമേഖല എല്ലാം പ്രതിസന്ധിയിലാക്കി. ഇതിൽ നിർണായകമായത് പൊതുമേഖലയുടെ ഇടപെടലാണ്. എന്ത് പ്രത്യാഘാതമുണ്ടായാലും ആദ്യം ബാധിക്കുക തൊഴിലാളികളെയാണ്. ചൂഷണവും ലാഭവും മാത്രമാണ് സ്വകാര്യമേഖലയുടെ ലക്ഷ്യം. ഗുണനിലവാരം കുറഞ്ഞ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. സർക്കാരിന്റെ പോക്ക് തെറ്റായ ദിശയിലേക്കാണെന്നും ബി.എം.എസ് പ്രസ്താവനയിൽ പറഞ്ഞു.