lockdown

ന്യൂഡൽഹി: രാജ്യത്തെ ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടി കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം പുറത്തിറക്കി. കണ്ടെയ്മെന്റ് സോണുകളിലൊഴികെ അന്തർസംസ്ഥാന ബസ് സർവീസുകൾക്കും സംസ്ഥാനത്തിനകത്തെ ബസ് സർവീസുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകിയിട്ടുണ്ട്. അതേസമയം 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവർത്തിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

പുതുക്കിയ ലോക്ക്ഡൗൺ മാർഗ നിർദ്ദേശ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിൻ സർവീസുകള്‍ക്കും മേയ് 31 വരെ വിലക്കുണ്ട്. ആളുകൾ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല.

ആരാധനാലയങ്ങൾ, റസ്റ്റാറന്റുകൾ, തയേറ്ററുകൾ, മാളുകൾ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും. സ്‌പോർട്‌സ് കോംപ്ലക്‌സുകളും സ്‌റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നൽകും, ഇവിടെ നിരീക്ഷണം ഉറപ്പാക്കും. അന്തർസംസ്ഥാന ബസ് സർവീസുകൾ ഉപാധിയോടെ ഉണ്ടാവും. രാത്രിയാത്രക്കും കടുത്ത നിയന്ത്രണം ഉണ്ട്.

പ്രധാന നിർദ്ദേശങ്ങൾ :

കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 24നാണ് രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ ലോക്ക്ഡൗൺ. ഇതു പിന്നീട് മേയ് മൂന്ന് വരെയും അതിനു ശേഷം 17 വരെയും നീട്ടുകയായിരുന്നു.

നാലാം ഘട്ട ലോക്ഡൗൺ നേരത്തേയുള്ളതിൽനിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗൺ ഈ മാസം അവസാനം വരെ നീട്ടിയത്. 90,927 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി.