കോഴിക്കോട്: പാസെടുക്കാതെ ചെന്നൈയിൽ നിന്നും കേരളത്തിലേക്കെത്തിയ കൊവിഡ് ബാധിതൻ ഒരു രാത്രി മുഴുവൻ കിടന്നത് കടത്തിണ്ണയിൽ. മെയ് പത്തിനാണ് തമിഴ്‌നാട്ടിൽ നിന്നും ഇയാൾ വാടകരയിലേക്ക് എത്തിയത്. സ്ഥലത്തെത്തിയ ശേഷം ഇയാൾ കൊവിഡ് കെയർ സെന്ററിൽ എത്തിയെങ്കിലും അവിടെ താമസ സൗകര്യം ലഭിച്ചില്ല. തുടർന്ന് ഇയാൾ അടുത്തുള്ള ഒരു കടത്തിണ്ണയിൽ കിടക്കുകയായിരുന്നു. ശേഷം ഒരു ഓട്ടോയിൽ കയറി ഇയാൾ മറ്റൊരു കെയർ സെന്ററിലേക്ക് എത്തിയെങ്കിലും അവിടെയും പ്രവേശനം ലഭിച്ചില്ല.
മെയ് 14നാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഒടുവിൽ നാട്ടുകാരാണ് ഇയാളെ കുറിച്ച് ആരോഗ്യ പ്രവർത്തകർക്ക് വിവരം നൽകിയത്. ആരോഗ്യപ്രവർത്തർ ഇയാളെ ക്വറന്റീൻ സൗകര്യമുള്ള വീട്ടിൽ ആക്കുകയായിരുന്നു. ഇയാളുമായി ബന്ധപ്പെട്ടവരെയെല്ലാം ക്വറന്റീനിൽ ആക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആളുകൾ ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
റൂട്ട് മാപ്പിലെ വിഷാദശാംശങ്ങൾ:
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച മുപ്പത്തിയൊന്നാമത്തെ വ്യക്തി ഈ മാസം 10ാം തീയതി തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് എത്തിയതാണ്. ഈ വ്യക്തി മെയ് 9 ന് രാത്രി 9 മണിയോടെ ചെന്നൈയില്‍ നിന്ന് 9 പേരോടൊപ്പം ടാക്‌സി വാഹനത്തില്‍ പുറപ്പെട്ട് മെയ് 10ന് രാവിലെ 6 മണിയോടെ വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തി.
അദ്ദേഹം ഉള്‍പ്പെടെ യാത്ര ചെയ്ത മൂന്നുപേര്‍ക്ക് യാത്ര പാസില്ലാത്തതിനാല്‍ വൈകുന്നേരം 6 വരെ അവിടെ നില്‍ക്കേണ്ടിവന്നു തുടര്‍ന്ന് വൈകുന്നേരം മറ്റു രണ്ടു പേരോടൊപ്പം ബുക്ക് ചെയ്ത് ലഭിച്ച വാഹനത്തല്‍ പുറപ്പെട്ട് മെയ് 10ന് രാത്രി 11.55 മണിയോടെ വടകരയില്‍ എത്തി.
അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു ഒരാള്‍ അതെ വാഹനത്തില്‍ ഹോംകോറന്റെയിനില്‍ കഴിയാനായി ചെമ്മരത്തൂരിലെ വസതിയിലേക്ക് പോയി, ഇദ്ദേഹവും മറ്റൊരു വ്യക്തിയും വടകരയിലെ ആലക്കല്‍ റെസിഡന്‍സി (കോവിഡ് കെയര്‍ സെന്റര്‍) പോകുകയും ചെയ്തു.
മുന്‍കൂട്ടി ബുക്ക് ചെയ്ത് കൂടെ വന്നയാള്‍ക്ക് താമസസൗകര്യം ലഭിച്ചു, എന്നാല്‍ ഈ വ്യക്തിക്ക് താമസസൗകര്യം ലഭ്യമല്ലാത്തതിരുന്നതിനാല്‍ രാത്രി മുഴുവന്‍ ഇദ്ദേഹം റസിഡന്‍സിക്കടുത്തുള്ള ഒരു ഷോപ്പിന്റെ വരാന്തയില്‍ കഴിയുകയും രാവിലെ അദ്ദേഹത്തിന് ഫോണില്‍ ലഭിച്ച നിര്‍ദ്ദേശപ്രകാരം ക്വാറന്റൈന്‍ സൗകര്യം ലഭ്യമായ ആയുര്‍വേദ ആശുപത്രിയിലേക്ക് പോകാനായി വടകര പഴയ സ്റ്റാന്‍ഡില്‍ എത്തി.
അവിടെ ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള മെഡിക്കല്‍ ഷോപ്പില്‍ അന്വേഷിച്ചത് പ്രകാരം ആയുര്‍വേദ ആശുപത്രി വടകര പാലോളിപ്പാലത്താണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പഴയ സ്റ്റാന്‍ഡില്‍ നിന്ന് ഒരു ഓട്ടോയില്‍ അദ്ദേഹം ഏകദേശം രാവിലെ എട്ടു മണിയോടെ ആയുര്‍വേദ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു എങ്കിലും അവിടെ സൗകര്യമില്ല എന്ന് മനസ്സിലാക്കി. അടുത്തുതന്നെയുള്ള കടയില്‍ നിന്ന് ചായ കുടിച്ചു.
ഈ വ്യക്തിയെ കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുകയും ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇദ്ദേഹത്തെ ആംബുലന്‍സില്‍ നരിപ്പറ്റയില്‍ കോറന്റെയിന്‍ സൗകര്യമൊരുക്കിയ വീട്ടിലേക്ക് അയക്കുകയുണ്ടായി. വീട്ടില്‍ ഈ ദിവസങ്ങളില്‍ മറ്റാരും ഉണ്ടായിരുന്നില്ല.13ാം തീയതി രാത്രി രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 14 ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്.