pic

തൃശൂർ: മന്ത്രി എ.സി മൊയ്തീന് ക്വാറന്റീൻ വേണ്ടെന്ന തൃശൂരിലെ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ നിരാഹാര സമരം ആരംഭിച്ചു. ടി.എൻ. പ്രതാപൻ എം.പിയും അനിൽ അക്കര എം.എൽ.എയും ഇന്ന് രാവിലെ പത്തുമുതലാണ് 24 മണിക്കൂർ നിരാഹാരസമരം ആരംഭിച്ചത്. ഇരുവരും ക്വാറന്റീനിൽ കഴിയുന്ന സ്ഥലങ്ങളിലാണ് നിരാഹാരം നടത്തുക.

ഗുരുവായൂരിൽ മന്ത്രി എ.സി മൊയ്തീൻ സന്ദർശനം നടത്തിയ കേന്ദ്രത്തിൽ ഉണ്ടായിരുന്ന പ്രവാസികൾക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്. അവരെ മന്ത്രി കണ്ടതായി തെളിയിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് മന്ത്രിക്ക് ക്വാറന്റീൻ വേണ്ടെന്ന് മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. എന്നാൽ വാളയാറിൽ കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയെ യു.ഡി.എഫ് ജനപ്രതിനിധികൾ കണ്ടുവെന്നത് സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അങ്ങനെയിരിക്കെ മെഡിക്കൽ ബോർഡിന്റേത് പക്ഷപാതപരമായ നടപടിയാണെന്ന് ആരോപിച്ചാണ് നിരാഹാരം നടത്തുന്നത്.