യുവാണ്ടെ : കൊവിഡ് ബാധിതരായ ഡസൻ കണക്കിന് പേരെ രോഗ ശാന്തിയ്ക്കായി കൈ വച്ച് അനുഗ്രഹിച്ച പാസ്റ്റർ കൊവിഡ് ബാധിച്ച് മരിച്ചു. ഫ്രാങ്ക്‌ലിൻ എൻഡൈഫർ എന്ന 39 കാരനായ പാസ്റ്ററാണ് കഴിഞ്ഞ ദിവസം മരിച്ചത്. രാഷ്ട്രിയ പ്രവർത്തകൻ കൂടിയായ ഇയാൾ മദ്ധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ 2018 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. തനിക്ക് കൊവിഡിനെ ഭേദമാക്കാനുള്ള ശക്തിയുണ്ടെന്നായിരുന്നു ഫ്രാങ്ക്‌ലിന്റെ വാദം.
കഴിഞ്ഞ ആഴ്ചകളിൽ നിരവധി പേരാണ് ഫ്രാങ്ക്‌ലിൻ സ്ഥാപിച്ച കിംഗ്ഷിപ്പ് ഇന്റർനാഷണൽ മിനിസ്ട്രീസ് ചർച്ചിലേക്ക് രോഗശാന്തിയ്ക്കായി ഒഴുകിയെത്തിയത്. രോഗബാധിതരുടെയും രോഗലക്ഷണങ്ങളുള്ളവരുടെയും മേൽ കൈവച്ച് ഫ്രാങ്ക്‌ലിൻ അനുഗ്രഹങ്ങൾ നൽകിയതായും പ്രാർത്ഥനകൾ നടത്തിയതായും ആഫ്രിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറെ പണിപ്പെട്ടാണ് അധികൃതർ ഫ്രാങ്ക്‌ലിന്റെ വീട്ടിൽ നിന്നും അയാളുടെ മൃതദേഹം പുറത്തെത്തിച്ചത്. ഫ്രാങ്ക്‌ലിനെ പ്രവാചകനെന്നും ദീർഘദർശിയെന്നും വിശേഷിപ്പിച്ച് തടിച്ചു കൂടിയ ' ഭക്തർ ' എട്ടു മണിക്കൂറോളമാണ് ഫ്രാങ്ക്‌ലിന്റെ വീടിനു മുന്നിൽ അധികൃതരെ തടഞ്ഞു നിറുത്തിയത്. ഫ്രാങ്ക്‌ലിൻ ദൈവവുമായി ആത്മീയ ധ്യാനത്തിലാണെന്നും അദ്ദേഹത്തെ സംസ്കരിക്കാൻ പാടില്ലെന്നുമായിരുന്നു ഇവരുടെ വാദം. വീടിനു മുന്നിൽ ഇവർ കൂട്ട പ്രാത്ഥനയും ചടങ്ങുകളും സംഘടിപ്പിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അതീവ ഗുരുതരമായതോടെ ഫ്രാങ്ക്‌ലിനെ ചികിത്സിക്കാൻ ഡോക്ടറെ വരുത്തിയിരുന്നു. എന്നാൽ ഡോക്ടർ എത്തി പത്തു മിനിട്ടിനുള്ളിൽ ഇയാൾ മരിച്ചു. ഫ്രാങ്ക്‌ലിനെ വീട്ടു മുറ്റത്ത് തന്നെ സംസ്കരിച്ചു.
9 പേർ മത്സരിച്ച പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഏഴാം സ്ഥാനമായിരുന്നു ഫ്രാങ്ക്‌ലിന് ലഭിച്ചത്. 23,687 വോട്ടുകളാണ് അന്ന് ഇയാൾക്ക് ലഭിച്ചത്. വിശ്വാസികൾക്കായി സോപ്പ്, മാസ്ക് എന്നിവ വിതരണം ചെയ്യാനും ഫ്രാങ്ക്‌ലിൻ രംഗത്തുണ്ടായിരുന്നു. ഇതേവരെ 3,529 പേർക്കാണ് കാമറൂണിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. 140 പേർ മരിച്ചു.