ചെന്നൈ: ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള ഹോട്ട് സ്‌പോട്ടുകളിൽ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. നേരത്തെ നഗരം മുഴുവൻ രോഗ ബാധിതരുണ്ടായിരുന്നെങ്കിലും 6 സോണുകളിൽ മാത്രമാണ് രോഗ വ്യാപനം വൻ തോതിലുണ്ടായിരുന്നത്. ഇതുവരെ രോഗ വ്യാപനം കുറവായിരുന്ന ദക്ഷിണ ചെന്നൈയിലെ അഡയാർ, ഷോളിംഗനല്ലൂർ തുടങ്ങിയ മേഖലകളിൽ അതിവേഗം രോഗികളുടെ എണ്ണം വർധിക്കുന്നതാണു ആശങ്ക സൃഷ്ടിക്കുന്നത്.
ഹോട്ട്സ്‌പോട്ടായ ചെന്നൈയിൽ രോഗികളുടെ എണ്ണം 7,000 കടന്നു. ഇന്നലെ മാത്രം 364 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,117 ആയി. സംസ്ഥാനത്ത് ഇന്നലെ ആകെ 536 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗ ബാധിതർ 11,760 ആണ്. അമ്പത്തൂരിൽ 317 രോഗികളായി.
കൊവിഡ് ഹോട്ട്‌സ്‌പോട്ടായ കോയമ്പേട് മാർക്കറ്റിൽ നിന്ന് വ്യാപനം ഉണ്ടായതിന് പുറമേ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരിലും രോഗ ബാധ സ്ഥിരീകരിച്ചതോടെയാണ് പോസിറ്റീവ് കേസുകൾ വർദ്ധിച്ചത്. സേലം, കരൂർ, ശിവഗംഗ, വിരുദു നഗർ തുടങ്ങി പൂർണമായി രോഗമുക്തി നേടിയ ജില്ലകളിൽ പുറത്തുനിന്നെത്തിയവർ വഴി വീണ്ടും രോഗമെത്തി.
വിദേശത്തു നിന്നെത്തി ക്വാറന്റീനിലായിരുന്ന 5 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. അരിയാലൂർ (2), ചെങ്കൽപേട്ട് (43), കള്ളക്കുറിച്ചി (5),തിരുപ്പത്തൂർ (1), തിരുവള്ളൂർ (19), തിരുവണ്ണാമല9 4), തൂത്തുക്കുടി (1), വിഴുപുരം (4), കാഞ്ചീപുരം (17), കന്യാകുമാരി (7), കരൂർ (1), മധുര (3), റാണിപ്പെട്ട് (1), തേനി (9), വിരുദുനഗർ (3) എന്നിവിടങ്ങളിൽ അന്യസംസ്ഥാനത്തു നിന്ന് എത്തിയവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.