തിരുവനന്തപുരം: കൊവിഡ് വൈറസ് പ്രതിരോധനടപടികളുമായി മുന്നോട്ട് പോകുന്ന സംസ്ഥാനത്ത് രോഗത്തിന്റെ സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേ സമയം അടുത്ത ഘട്ടത്തിൽ സമ്പർക്കം വഴിയുള്ള വ്യാപന സാധ്യതയുണ്ടെന്നും കൂടുതൽ ശ്രദ്ധ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ബ്രേക്ക് ദ ചെയിൻ, ക്വാറന്റീൻ, റിവേഴ്സ് ക്വാറന്റീൻ എന്നിവ കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്. കൂടി വരുന്ന കൊവിഡ് കേസുകൾ അതിന്‍റെ സൂചനയാണ് നൽകുന്നത്. നേരത്തെ കേരളം പുതിയ രോഗികളുടെ എണ്ണം വർധിക്കാതെ പിടിച്ചു നിന്നിരുന്നു. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തി തുടങ്ങിയപ്പോൾ പ്രതീക്ഷിച്ച പോലെ കൊവിഡ് പൊസീറ്റീവ് രോഗികളുടെ എണ്ണം വർദ്ധിച്ചു.
അടുത്ത ഘട്ടം സമ്പർക്കം വഴിയുള്ള വ്യാപനമാണ്. എന്നാൽ ഇതുവരെ സമ്പർക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം പരിമിതമാണ്. അതിനാൽ തന്നെ ഭയപ്പെടേണ്ടത് സമ്പർക്കം വഴിയുള്ള രോഗവ്യാപനമാണ്. കുട്ടികൾ, പ്രായമായവർ, മറ്റു അസുഖങ്ങളുള്ളവർ എന്നിവരെ ആരോഗ്യപ്രവർത്തകർ പരിശോധയ്ക്ക് വിധേയമാക്കുന്നത് രോഗവ്യാപനം എത്രത്തോളമുണ്ടെന്ന് അറിയാനാണ്.
ഇതുവരെ മുൻഗണനാ വിഭാഗത്തിലുള്ള 5630 സാംപിളുകൾ ശേഖരിച്ചു പരിശേോധിച്ചു. ഇതുവരെ നാല് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനർത്ഥം കൊവിഡിൻറെ സാമൂഹികവ്യാപനം കേരളത്തിലുണ്ടായിട്ടില്ല എന്നതാണ്. ശാരീരിക അകലം പാലിക്കുക, ആവർത്തിച്ചു കൈ വൃത്തിയാക്കുക, എന്നിവ നടപ്പാക്കുന്നതിലും ക്വാറന്റീൻ കൃതൃമായി പാലിക്കുന്നതിലും കേരളം മുന്നിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേത്തു.