തിരുവനന്തപുരം: നാലാംഘട്ട ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ നാളെ മുതൽ സംസ്ഥാനത്ത് സർവീസ് ആരംഭിക്കും. നിയന്ത്രവിധേയമായി ആണ് ജില്ലാ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലായി 1850 സർവീസുകളാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം നടത്താൻ പോകുന്നത്.
രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെയാണ് ബസ് സർവീസ് ഉണ്ടാകുക. പ്രതിദിനം ആകെ അഞ്ച് ലക്ഷം കിലോമീറ്റര്‍ ദൂരം കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തേണ്ടി വരുമെന്നാണ് കരുതുന്നത്. യാത്രാ നിരക്കില്‍ 50% വര്‍ധനയുണ്ടാകുമെന്നും യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി നല്‍കേണ്ടി വരുമെന്നും അറിയിപ്പുണ്ട്.
ബസുകൾ ഓടുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും കെ.എസ്.ആർ.ടി.സി പുറത്തിറക്കിയിട്ടുണ്ട്. യാത്രക്കാരുടെ ബാഹുല്യവും ആവശ്യകതയും അനുസരിച്ചാണ് സർവീസ് നടത്തുക. യാത്രക്കാർ ബസിന്റെ പുറകുവശത്തുകൂടി കയറുകയും മുൻവശത്തുകൂടി ഇറങ്ങുകയും വേണം. കെ.എസ്.ആർ.ടി.സി വ്യക്തമാക്കുന്നു.
ഓര്‍ഡിനറിയായി ആണ് സർവീസ് ഉണ്ടാകുക. യാത്രക്കാര്‍ മാസ്കുകൾ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം വേണം ബസ്സിനകത്ത് പ്രവേശിക്കേണ്ടത്. കെ.എസ്.ആർ.ടി.സി മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ഓരോ യൂണിറ്റുകളും സര്‍വീസ് നടത്തുന്ന റൂട്ടുകള്‍ പ്രാദേശിക മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
സർവീസുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ:
തിരുവനന്തപുരം - 499
കൊല്ലം - 208
പത്തനംതിട്ട - 93
ആലപ്പുഴ - 122
കോട്ടയം -102
ഇടുക്കി - 66
എറണാകുളം - 206
തൃശൂര്‍ - 92
പാലക്കാട് - 65
മലപ്പുറം - 49
കോഴിക്കോട് - 83
വയനാട് - 97
കണ്ണൂര്‍ - 100
കാസര്‍ഗോഡ് - 68