മൂവാറ്റുപുഴ ∙ ലോക്ഡൗണിൽ ബാല്യകാല സുഹൃത്തിന് അഭയം നൽകിയ യുവാവിന് ഭാര്യയെ നഷ്ടമായെങ്കിലും മക്കളെ തിരികെകിട്ടി. സുഹൃത്തിന്റെ ഭാര്യയും മക്കളുമായി കടന്ന മൂന്നാർ സ്വദേശി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പൊലീസ് സ്റ്റേഷനിലെത്തി. സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും സ്റ്റേഷനിൽ ഹാജരാക്കിയെങ്കിലും മക്കളെ ഭർത്താവിനെ തിരികെ ഏൽപ്പിച്ച ഭാര്യ മൂന്നാർ സ്വദേശിക്കൊപ്പം പോയി. . മക്കളെ തിരികെ ഏൽപിച്ചെങ്കിലും ഇവർ കൊണ്ടുപോയ സ്വർണാഭരണങ്ങളും കാറും തിരികെ നൽകാതെയാണ് മൂന്നാർ സ്വദേശിയായ കാമുകനൊപ്പം വീട്ടമ്മ പോയത്
ലോക്ഡൗൺ പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി സ്വകാര്യ വാഹനത്തിൽ മൂവാറ്റുപുഴയിലെത്തിയത്. തുടർന്ന് വാഹനമൊന്നും കിട്ടാതെ കുടുങ്ങിയപ്പോൾ മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വർഷങ്ങൾക്കു മുൻപ് മൂന്നാറിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ഇയാളുടെ ബാല്യകാല സുഹൃത്തിന്റെ വിവരങ്ങൾ ലഭിച്ചു. തുടർന്ന് ഫോൺ നമ്പർ കണ്ടുപിടിച്ചു വിളിച്ചതോടെ സുഹൃത്ത് കാറുമായെത്തി വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.
ലോക്ഡൗൺ ഇളവു പ്രഖ്യാപിക്കുന്നതു വരെയുള്ള ഒന്നര മാസത്തോളം ഇയാൾ സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാൻ സൗകര്യമൊരുക്കിയിട്ടും ഇയാൾ പോകാൻ തയ്യാറായില്ല. ഇതിനിടെ സുഹൃത്തിന്റെ ഭാര്യയുമായി ഇയാൾ അടുപ്പം സ്ഥാപിച്ചിരുന്നു. സുഹൃത്ത് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇയാൾ മൂന്നാറിലേക്കു മടങ്ങി.
ദിവസങ്ങൾക്കുള്ളിൽ സുഹൃത്തിന്റെ ഭാര്യയെയും രണ്ടു കുട്ടികളെയും ഇയാൾ മൂവാറ്റുപുഴയിലെത്തി കടത്തിക്കൊണ്ടു പോകുകയായിരുന്നത്രെ. സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും, മക്കളെയും എങ്ങിനെയും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മക്കളെയെങ്കിലും വിട്ടുകിട്ടണമെന്ന ഇയാളുടെ അപേക്ഷയെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. നിർധന കുടുംബാംഗമായ യുവതിയെ മൂവാറ്റുപുഴ സ്വദേശി പ്രണയിച്ചു വിവാഹം കഴിച്ചതാണ്.