തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകൾ ലോക്ഡൗണിനു ശേഷം നടത്തും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുമെന്നും പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു. മഹാത്മാഗാന്ധി സർവകലാശാല മേയ് 26 മുതൽ നടത്താനിരുന്ന എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം മേയ് 26 മുതൽ 30 വരെനടക്കും. പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. പരീക്ഷകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നും തീവ്രബാധിത മേഖലകളിൽ പരീക്ഷ കേന്ദ്രങ്ങൾ പാടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.