പതിമൂന്ന് വർഷത്തിലധികമായി ലിജു കുമാർ മോഹൻലാലിനൊപ്പമുണ്ട്. ചമയംതൊട്ട് ഒരുക്കുന്നയാൾ എന്നതിലുപരി മോഹൻലാൽ ലിജുവിന് തന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്.
'ഛോട്ടാമുംബൈ എന്ന സിനിമ മുതലാണ് ഞാൻ സാറിനൊപ്പം വർക്ക് ചെയ്യാൻ തുടങ്ങിയത്. മോഹൻലാൽ എന്ന വ്യക്തി ഇന്ന് എനിക്ക് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാവരെയും പോസിറ്റീവ് ആയിട്ട് മാത്രമേ ലാൽ സാർ കണ്ടിട്ടുള്ളൂ. തെറ്റുകൾ കണ്ടാൽ സമാധാനത്തോടെ അത് പറഞ്ഞ് തിരുത്തും. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്ന് അതാണെന്നാണ് എന്റെ വിശ്വാസം. പലപ്പോഴും ഒരു ദൈവികത ലാൽ സാറിൽ കണ്ടിട്ടുണ്ട്. ലാൽ സാർ തന്നിട്ടുള്ള സ്വാതന്ത്ര്യം മനസറിയാതെ പോലും മിസ് യൂസ് ചെയ്യപ്പെടരുതേ എന്നാണ് കൂടെയുള്ള ഞങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന. എല്ലാവരെയും വീട്ടിലെ ഒരംഗത്തെ പോലെയെ സാർ എന്നും കണ്ടിട്ടുള്ളൂ, കാണുന്നുള്ളൂ.
വീട്ടിലെ ഓരോ ആവശ്യവും കണ്ടറിഞ്ഞ് ചോദിക്കുന്ന കാരണവർ
കൂടെ യാത്ര ചെയ്യുന്നവരുടെ ഓരാ ആവശ്യവും കണ്ടറിഞ്ഞ് നിറവേറ്റിത്തരുന്ന വലിയ മനസ് ലാൽ സാറിനുണ്ട്. ഇത്രയും തിരക്കുള്ള ഒരാൾ നമ്മുടെ വീട്ടിലെ കാര്യങ്ങളിൽ കൂടി ശ്രദ്ധചെലുത്തുമ്പോൾ കിട്ടുന്ന സന്തോഷവും അതിലുപരിയായുള്ള സുരക്ഷിതത്ത്വ ബോധവുമെല്ലാം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. തൊഴിൽദാതാവിൽ നിന്ന് മറ്റെന്താണ് ഇതിൽക്കൂടുതൽ ഒരു തൊഴിലാളി ആഗ്രഹിക്കേണ്ടത്.
ഞാൻ കുറച്ച് കാശിട്ടുണ്ട്...എല്ലാവരും ഹാപ്പിയായിരിക്കണം
കൊവിഡ് പശ്ചാത്തലത്തിലെ കാര്യമെല്ലാം അറിയാമല്ലോ, സാർ ഇപ്പോൾ ചെന്നൈയിലെ വീട്ടിലാണ്. എന്നിരുന്നാലും രണ്ടു ദിവസം കൂടുമ്പോൾ ഞങ്ങളെയെല്ലാം വിളിച്ച് സാർ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. ഒരു ദിവസം വിളിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു- ഞാൻ കുറച്ച് കാശ് നിങ്ങൾക്ക് ഇട്ടിട്ടുണ്ട്. വീട്ടിലെ കാര്യങ്ങളൊക്കെ നോക്കൂ. ഒരു ടെൻഷനും വേണ്ട, ഹാപ്പിയായിട്ട് ഇരിക്കൂ'- അതാണ് ഞങ്ങളുടെ മോഹൻലാൽ സാർ'.