റിയാദ്: കൊവിഡ് ബാധിച്ച് സൗദിയിൽ പത്തും യു.എ.ഇയിൽ ആറ് പേരും കൂടി മരിച്ചു. കുവൈറ്രിൽ 261 ഇന്ത്യക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 6,768 പേർക്കാണ് ഗൾഫിൽ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരിൽ പകുതിപ്പേർക്കും രോഗമുക്തി ഉണ്ടാകുന്നതായുള്ള ആശ്വാസവാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും, സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുന്നതായാണ് റിപ്പോർട്ട്.
ഇരുപത്തിനാല് മണിക്കൂറിനിടെ 2691 പേർക്കാണ് സൗദിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 62,545 ആയി. ആശുപത്രി വിട്ടവരുടെ എണ്ണം 33,478 കവിഞ്ഞു. മരണസംഖ്യ 339 ആണ്. യു.എ.ഇയിൽ 26,004 പേരാണ് ആകെ രോഗബാധിതർ. ആകെ മരണസംഖ്യ 233 ആയി. കുവൈറ്റ് (17,568), ഖത്തർ(37,097), ബഹ്റൈൻ(7,888), ഒമാൻ(6,370) എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ കണക്ക്.
ബഹ്റൈനിൽ രോഗികളിൽ ഇന്ത്യാക്കാർ മുന്നിൽ
ബഹ്റൈനിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ പ്രവാസികൾ ഏറെ മുന്നിൽ. രാജ്യത്തെ രോഗബാധയുടെ തുടക്കത്തിൽ സ്വദേശികളിലായിരുന്നു രോഗം കൂടുതൽ സ്ഥിരീകരിച്ചത്. എന്നാൽ, കഴിഞ്ഞ ഒരുമാസത്തിലേറെയായി പ്രവാസികൾക്കിടയിൽ രോഗബാധ വർദ്ധിക്കുകയാണ്. ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ ഇതുവരെ 3,464 പേരുടെ സമ്പർക്ക ശൃംഖല പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് 777 ബഹ്റൈനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാക്കി 2,687 ലധികംപേരും പ്രവാസികളാണ്. രോഗം സ്ഥിരീകരിച്ച പ്രവാസികളിൽ മുമ്പന്തിയിലുള്ളത് ഇന്ത്യക്കാരാണ്. കുവൈറ്റിൽ രോഗം സ്ഥിരീകരിച്ചവരിലും ഇന്ത്യാക്കാരുടെ എണ്ണം കൂടുതലാണ്.