കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനത്ത് സിദ്ധ മരുന്നുകളും ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകി. പകർച്ചവ്യാധി പ്രതിരോധത്തിനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഏറെ ഫലപ്രദമായ സിദ്ധ ഔഷധങ്ങൾ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് സിദ്ധ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സമർപ്പിച്ച രൂപരേഖയെ തുടർന്നാണിത്. ആയുഷ് വകുപ്പിന് കീഴിൽ സംസ്ഥാന, പ്രാദേശിക, ജില്ലാതലത്തിൽ ആരംഭിച്ച കൊവിഡ് റസ്പോൺസ് സെല്ലുകളിൽ സിദ്ധ പ്രതിനിധിയെ ഉൾപ്പെടുത്തും.
സിദ്ധ വൈദ്യത്തെക്കൂടി ഉൾപ്പെടുത്തുന്നതിലൂടെ സർക്കാരിന് കൊവിഡ് പ്രതിരോധം, ലഘൂകരണം, പുനരധിവാസം എന്നീ മേഖലകളിൽ ഏറെ മുന്നോട്ട് പോകാൻ കഴിയുമെന്ന് അസോസിയേഷൻ സമർപ്പിച്ച സിദ്ധ ചികിത്സാ പ്രോട്ടോക്കോളിൽ പറയുന്നു. വിദഗ്ദ്ധ ഡോക്ടർമാരടങ്ങുന്ന സർക്കാർ സമിതി ഈ പ്രോട്ടോക്കോൾ അംഗീകരിച്ചു. രോഗ പ്രതിരോധത്തിന് നിലവേമ്പ് കുടിനീർ, കഫജ്വര കുടിനീർ, ആടത്തോടൈ മണപ്പാഗ്, നെല്ലിക്ക ലേഹ്യം തുടങ്ങിയ ഔഷധങ്ങളും രോഗബാധിതർക്ക് രോഗമുക്തി നേടിയ ശേഷം ആരോഗ്യം വീണ്ടെടുക്കാൻ അമുക്കുര ചൂർണം, നെല്ലിക്ക ലേഹ്യം, അമുക്കുര ലേഹ്യം എന്നിവയുടെ നിശ്ചിത അളവിലുള്ള കൂട്ടും പഞ്ചദീപാകിനി ചൂർണം അല്ലെങ്കിൽ ഗുളിക, മാതുളൈ മണപാഗ്, ഓമത്തീനീർ എന്നീ സിദ്ധ ഔഷധങ്ങളുമാണ് സർക്കാർ അംഗീകരിച്ചത്. സിദ്ധ ചികിത്സാ പ്രോട്ടോക്കോൾ നടപ്പാക്കാൻ സംസ്ഥാനത്തെ മുഴുവൻ സിദ്ധ ഡിസ്പെൻസറികളിലും ആശുപത്രികളിലും സിദ്ധ രക്ഷാ ക്ലിനിക്കുകൾ ആരംഭിക്കും.