pics

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ‌ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരുകയാണ്. ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കരമനയാറിലും കൈവഴികളിലും ജലനിരപ്പ് ഉയർന്നു. ആറിന്റെ കരകളിലെ വീടുകളും കൃഷിസ്ഥലങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ബൈപ്പാസ്,​ ചാലക്കമ്പേളത്തിലേക്കുള്ള റോഡ് എന്നിവയും സമീപത്തെ കരിമഠം കോളനി,​ ബണ്ട് കോളനി എന്നിവിടങ്ങളിലെ വീടുകളും വെള്ളത്തിനടയിലായി. അട്ടക്കുളങ്ങര ബൈപ്പാസ് റോഡിലും വെള്ളം ഉയർന്നിട്ടുണ്ട്. ഇവിടെ നിന്ന് കരിമഠം കോളനിയിലേക്കുള്ള റോഡും വെളളത്തിനടിയിലാണ്.ഇവിടങ്ങളിൽ നിന്ന് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിട്ടുണ്ട്. നിർമാണത്തിലിരിക്കുന്ന കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ ഈഞ്ചയ്ക്കലുൾപ്പെടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. നഗരത്തിലും റൂറൽ മേഖലകളിലും മരങ്ങൾ കടപുഴകി വീണും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. തമ്പാനൂർ,​ പട്ടം,​ ഉള്ളൂർ എന്നിവിടങ്ങളിലും ആറ്റിങ്ങൽ, കോരാണി, തോന്നയ്ക്കൽ ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണ് വ്യാപക നാശമുണ്ടായതായി റിപ്പോർട്ടുണ്ട്. വൈദ്യുതി ലൈനുകൾക്കും ചില കെട്ടിടങ്ങൾക്കും തകരാറുകളുണ്ടായി.

വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിലെ അഞ്ച് ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടർ തുറന്നത് മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. ഷട്ടറുകൾ ഉയർത്തിയെങ്കിലും മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ഇതേപടി മഴ തുടർന്നാൽ നെയ്യാറിന്റെ ഷട്ടറുകളും ഇന്നുച്ചയോടെ തുറക്കുമെന്നാണ് സൂചന. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. അടുത്ത മൂന്നുമണിക്കൂറിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആറിന്റെ കരകളിലും താഴ്ന്ന സ്ഥലങ്ങളിലും കഴിയുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

അതേസമയം കാരാപ്പുഴ ഡാമിലെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ഷട്ടറുകൾ അഞ്ച് സെൻറീമീറ്റർ വീതം നാളെ രാവിലെ 11 മണി മുതൽ തുറന്ന് വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളം ഒഴുകി പോകുന്ന പുഴയ്ക്ക് സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.