ന്യൂഡല്‍ഹി: രാജ്യത്ത് വായ്‌പ തിരിച്ചടവുകള്‍ക്കുള്ള മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. രാജ്യമൊട്ടാകെയുള്ള ലോക്ക് ഡൗൺ വിവിധ ഘട്ടങ്ങളിലായി മെയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടാന്‍ തീരുമാനിച്ചത്. ഇതോടെ ആഗസ്റ്റ് 31വരെ വായ്പ തിരിച്ചടവുകള്‍ മാറ്റിവയ്ക്കാം.
ആഗോള സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. നേരത്തെ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയതോടെ അടച്ചിടല്‍മൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസമാകും.
രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവുവരുത്തി. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. റിവേഴ് റിപ്പോ നിരക്ക് 3.75ശതമാനത്തില്‍നിന്ന് 3.35ശതമാനമാക്കിയും കുറച്ചു. നിരക്ക് കുറയ്ക്കുന്നത് വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. വിവിധ മേഖലകള്‍ക്കായി ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശയില്‍ കാര്യമായ കുറവ് വന്നു. ജൂണില്‍ നടക്കേണ്ട പണവായ്പ നയയോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കുകയായിരുന്നു എന്നും അദേഹം പറഞ്ഞു ർ. 2020-21ലെ വളർച്ച നെഗറ്റീവിലെത്തുമെന്ന് പറഞ്ഞ അദേഹം, കയറ്റുമതി മുപ്പത് വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയെന്നും, പണലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ റിസർവ് ബാങ്ക് സ്വീകരിക്കുമെന്നും അറിയിച്ചു.