ന്യൂഡല്‍ഹി: പ്രവാസികൾക്ക് വീടുകളിൽ നിരീക്ഷണം അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. സംസ്ഥാനങ്ങളിൽ സർക്കാർ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം അനുവദിക്കുന്ന കാര്യവും കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ട്. കൊവിഡ് രോഗ ലക്ഷണം ഇല്ലാത്തവര്‍ക്കാണ് വീടുകളിൽ നിരീക്ഷണം അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നത്. പ്രവാസികള്‍ക്ക് വീടുകളിൽ നിരീക്ഷണം നടപ്പാക്കുന്നത് സംബന്ധിച്ച് ഐ.സി.എം.ആര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കുമെന്നാണ് വിവരം. സർക്കാർ നിരീക്ഷണ കാലയളവ് 14 ദിവസം എന്നത് വെട്ടി ചുരുക്കില്ല എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കൊവിഡ് രോഗലക്ഷണമുള്ളവരെ സർക്കാർ നിരീക്ഷണത്തിൽ തന്നെ താമസിപ്പിക്കുമെങ്കിലും അവരുടെ വീടുകളില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ ഉള്ള അനുമതി നല്‍കുന്ന കാര്യം സര്‍ക്കാർ പരിഗണനയില്‍ ആണ്. ഇത് മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സഹായകരം ആകും എന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍ എന്നിവ ആണ് സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ ആയി മാറ്റുന്നത്. എന്നാല്‍ ഈ ക്രമീകരണം ദീര്‍ഘകാലം പ്രായോഗികം അല്ല എന്നാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് വീടുകളിൽ താമസം അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിരീക്ഷണത്തിൽ കൂടുതൽ ആളുകളെ താമസിപ്പിക്കുന്നതും അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതും സംസ്ഥാനസർക്കാരുകൾക്ക് അധിക സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.