കൊവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും, സംവിധായകൻ ബ്ലെസിയും ഉൾപ്പെടുന്ന 58 അംഗ ‘ആടുജീവിതം’ ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘം സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയും. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്.
‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോർദാനിൽപോയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗിന് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു.
പിന്നീട് സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെ ജോർദാൻ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു. തുടർന്നാണ് നാട്ടിലെത്തിയത്. നേരത്തെ ജോർദാനിലെ വിമാനത്താവളത്തിൽ നിൽക്കുന്ന ഇരുവരുടെയും ചിത്രം അമ്മനിലെ ഇന്ത്യൻ എംബസി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.