തിരുവനന്തപുരം: ഉംപുൻ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ചുഴലിക്കാറ്റുണ്ടാക്കിയ നാശ നഷ്ടത്തെ മറികടക്കാൻ ഇരു സംസ്ഥാനങ്ങൾക്കും കേരളത്തിൻ്റെ എല്ലാ സഹായവും പിന്തുണയും നൽകും.
പ്രതിസന്ധിയെ മറികടക്കാൻ പൊരുതുന്നവർക്ക് സംസ്ഥാനത്തിൻ്റെ ഐക്യദാർഢ്യം അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനും കത്തയച്ചു. ബംഗാളിൽ ചുഴലിക്കാറ്റ് വൻ നാശ നഷ്ടമാണ് ഉണ്ടാക്കിയത്. നിരവധി മനുഷ്യ ജീവനുകളും നഷ്ടമായി. ആയിരങ്ങൾക്ക് കിടപ്പാടവും ജീവനോപാധിയും നഷ്ടമായി.
കൊവിഡ് മഹാമാരിയെ നേരിടുന്നതിനിടയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ഒഡീഷയിലും ദുരന്തം ഏൽപ്പിച്ച ആഘാതം ചെറുതല്ല. പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും കേന്ദ്ര സർക്കാർ അടിയന്തരമായി എല്ലാ സഹായവും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബംഗാളിലേയും ഒഡീഷയിലേയും ജനത നേരിടുന്ന വേദനയുടെയും നഷ്ടങ്ങളുടെയും ആഴം എന്തെന്ന് ഈയടുത്ത കാലത്ത് സമാനമായ പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നുപോയ കേരളത്തിന് മനസിലാക്കാൻ സാധിക്കും. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.