കോഴിക്കോട്: തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസ് റോഡ് നിർമാണത്തിൽ അഴിമതി നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് വിജിലൻസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. 22 കിലോമീറ്റർ നീളമുള്ള റോഡിന് ഓവുചാലുകൾ നിർമിക്കാതെ എം.എൽ.എയും കരാറുകാരനും ചേർന്ന് 13 കോടി തട്ടിയെന്നാണ് യൂത്ത്കോൺഗ്രസ് ആരോപണം. എന്നാൽ അഴിമതി തെളിയിക്കാൻ യൂത്ത് കോൺഗ്രസിനെ എം.എൽ.എ വെല്ലുവിളിച്ചു.
അഗസ്ത്യാമുഴി മുതൽ കൈതപ്പോയിൽ വരെയുള്ള 22 കിലോമീറ്റർ റോഡ് നവീകരണത്തിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.86 കോടി രൂപ മുടക്കിയാണ് റോഡ് നവീകരിക്കുന്നത്. റോഡ് നിർമിക്കുമ്പോൾ കോൺക്രീറ്റ് ചെയ്ത കേബിൾ ഓവുചാലുകൾഉണ്ടാകണമെന്നാണ് നിബന്ധന. ഈ നിബന്ധന പാലിക്കാതെ ഇതിനുവേണ്ടി മാറ്റിവച്ച 13 കോടി രൂപ കരാറുകാരനും എം.എൽ.എയും ചേർന്ന് തട്ടിയെടുത്തുവെന്നാണ് ആരോപണം.
എന്നാൽ, പൂർത്തിയായ പണികൾക്ക് മാത്രമേ പണം അനുവദിച്ചിട്ടുള്ളുവെന്നും അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും എം.എൽ.എ പറഞ്ഞു.