pic

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ എട്ട് പേര്‍ക്കും ആലപ്പുഴ ജില്ലയിലെ അഞ്ച് പേര്‍ക്കും കോഴിക്കോട്, കാസര്‍കോട് ജില്ലയിലെ നാല് പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ മൂന്ന് പേര്‍ക്കും കോട്ടയം ജില്ലയിലെ രണ്ട് പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ മൂന്ന് പേര്‍ പാലക്കാട് ജില്ലയിലുള്ളവരും രണ്ട് പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.എയര്‍പോര്‍ട്ട് വഴി 7303 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 76,608 പേരും റെയില്‍വേ വഴി 3108 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 88,640 പേരാണ് എത്തിയത്.

ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 37 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.



അതേസമയം ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 23ന് കേരളത്തിൽ ഞായറാഴ്ച ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു.
ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം.ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും.

ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.