ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. നടാഷ, ദേവഗംഗ എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 23, 24 തീയതികളിൽ ഡൽഹി ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് വനിതകളുടെ നേതൃത്വത്തിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വിദ്യാർത്ഥികളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മീരാൻ ഹൈദർ, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരാണ് അറസ്റ്റിലായത്. ജാമിയ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ അദ്ധ്യക്ഷനായ ഷിഫാ ഉറഹ്മാനും അറസ്റ്റിലായവരിലുണ്ട്.
ഇവർക്കെതിരെ പൊലീസ് പിന്നീട് യു.എ.പി.എ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മേധ പട്കർ, അരുണ റോയ് ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തകരും അന്ന് രംഗത്തെത്തിയിരുന്നു.