bipin-rawat

ന്യൂഡല്‍ഹി: പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് മാസം 50,000 രൂപ വച്ച് ഒരുവര്‍ഷത്തേക്ക് സംഭാവന ചെയ്യാന്‍ ആരംഭിച്ചെന്ന് സംയുക്തസോ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിനായാണ് പി.എം കെയേഴ്‌സ് ഫണ്ട് ആരംഭിച്ചത്.സൈന്യത്തിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ബിപിന്‍ റാവത്ത് ഇത്രവലിയ തുക സംഭാവന ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

ശമ്പളത്തില്‍ നിന്ന് പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് മാസം 50,000 രൂപ പിടിച്ചുകൊള്ളണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് ബിപിന്‍ റാവത്ത് കത്തെഴുതിയിരുന്നു. ഈ കത്ത് അയച്ചതിന് ശേഷം ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ആദ്യത്തെ ഗഡുവായ 50,000 രൂപ പി.എം.കെയേഴ്‌സ് ഫണ്ടിലേക്ക് പിടിച്ചിരുന്നു. ഈ നിധി രൂപീകരിച്ച സമയത്ത് ഒരുദിവസത്തെ ശമ്പളം സംഭാവന ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഒരുവര്‍ഷത്തേക്ക് ഇത്രയും തുക നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചത്. നിലവില്‍ എല്ലാമാസവും ഒരുദിവസത്തെ ശമ്പളം പി.എം.കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കാനുള്ള ഓപ്ഷന്‍ പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാലത് നിര്‍ബന്ധമാക്കിയിട്ടില്ല.