uthra-death

കൊല്ലം: ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് സൂരജിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ അഞ്ചരയോടെയാണ് ഒന്നാം പ്രതിയായ സൂരജിനെ മരിച്ച ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് കുപ്പി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഫൊറൻസിക് സംഘത്തിന് ഈ കുപ്പി കൈമാറും.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌.പി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. പറമ്പില്‍ നിന്നും സൂരജാണ് പാമ്പിനെ കൊണ്ടുവന്ന കുപ്പി പൊലീസിന് കാട്ടിക്കൊടുത്തത്. അപ്രതീക്ഷിതമായാണ് അന്വേഷണസംഘം പ്രതി സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്. പ്രതിയെ വീട്ടിലെത്തിച്ചപ്പോള്‍ ഉത്രയുടെ മാതാപിതാക്കള്‍ രോഷാകുലരായി. അവനെ വീട്ടില്‍ കയറ്റരുതെന്ന് ഉത്രയുടെ അമ്മ കരഞ്ഞുകൊണ്ട് പൊലീസിനോട് പറഞ്ഞു.

കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച അറസ്റ്റ് ചെയ്ത സൂരജിനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഫൊറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തുന്നുണ്ട്.