തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി)ത്തിന്റെ സ്വത്തുവകകൾ ലേലത്തിൽ വിൽക്കാനുള്ള തീരുമാനം ആന്ധ്ര സർക്കാർ നിറുത്തിവച്ചു. തിരുപ്പതിക്ഷേത്രത്തിലെ വെങ്കടേശ്വര 50 സ്ഥാവര സ്വത്തുക്കൾ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കടുത്ത എതിർപ്പ് നിലനിൽക്കുകയാണ്. തുടർന്ന് ആന്ധ്രാപ്രദേശ് സർക്കാർ ഇത് താൽക്കാലികമായി നിറുത്തിവച്ചു. തീരുമാനം പുനപരിശോധിക്കാൻ ക്ഷേത്രവുമായി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷവും ഇതിനെ എതിർത്തിരുന്നു. ബി.ജെ.പി, ജനസേന പാർട്ടി, സി.പി.എം,കോൺഗ്രസ്, ടി.ഡി.പി എന്നീ പാർട്ടികളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. പുരാതനമായുള്ള വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് സ്വത്തുക്കൾ സംഭാവന ചെയ്തവരെ ഈ നീക്കം ബാധിക്കുമെന്നും ഇവർ വാദിച്ചു.
ഭക്തരുടെ മതവികാരം കണക്കിലെടുത്ത് ബന്ധപ്പെട്ടവരുമായി തീരുമാനിച്ച് പ്രശ്നം പുനപരിശോധിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി)യോട് ആവശ്യപ്പെട്ടു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന സ്വത്തുവകകൾ ക്ഷേത്ര നിർമാണത്തിനായും, ധർമ്മ പ്രചാരം, മറ്റ് മത പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാമോ എന്ന് ടി.ടി.ഡിയോട് ചോദിച്ചു.
സ്ഥാവര സ്വത്തുകളിൽപ്പെട്ട ചെറിയ വീടുകളും (ഏകദേശം 400 ചതുരശ്ര അടി), കൃഷിയിടങ്ങളും ഉൾപ്പെടെ ഏക്കറുകണക്കിന് ഭൂമിയുമാണ് ലേലം ചെയ്യാനുള്ളപ്പെടുത്തിയ വസ്തുക്കളിൽ പെട്ടിരുന്നതെന്ന് ടി.ടി.ഡി ചെയർമാൻ വെെ.വി സുബ്ബ റെഡ്ഡി വ്യക്തമാക്കിയിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഭക്തർ സംഭാവന ചെയ്തതാണ് ഈ വസ്തുക്കൾ. എന്നാൽ ട്രസ്റ്റിന് വരുമാനമില്ലാതായി. ആന്ധ്രയ്ക്കും തമിഴ്നാടിനും 26 ഉം 23ഉം സ്വത്തുവകകളുണ്ട്. മൊത്തം 24 കോടി രൂപയാണ് ലേലത്തിൽ നിന്ന് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.