padmanabha

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ആരാധനാലയങ്ങൾ തുറക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ആരാധനാലയമാകുമ്പോൾ വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരമാകും. രോഗവ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾക്ക് ഇത് തടസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം സർവകക്ഷി യോഗത്തിൽ ഉയർന്നിരുന്നു. തുടർന്നായിരുന്നു സ്ഥിതിഗതികൾ മെച്ചപ്പെട്ടതിന് ശേഷം പരിഗണിക്കാമെന്ന് സർക്കാർ നിലപാടെടുത്തത്. കേന്ദ്രസർക്കാരിന്റെ നിലപാടും ഇതു തന്നെയാണന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, സമ്പൂർണ ലോക്ക്ഡൗൺ ആയ ഞായറാഴ്ചകളിൽ സംസ്ഥാനത്താകെ ശുചീകരണദിനമായി ആചരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ ആണ്. കൊവിഡിന് പുറമേ മഴക്കാലരോഗങ്ങൾ തടയുക എന്നത് പ്രധാനമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്താകെ ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് സർവകക്ഷി യോഗത്തിൽ നിർദ്ദേശമുണ്ടായി. ഇത് ഗൗരവതരമായ കാര്യമായതിനാൽ സർവകക്ഷിയോഗത്തിൽ അംഗീകരിക്കുകയായിരുന്നു.

ഞായറാഴ്ച ദിവസം എല്ലാവരും വീടും പരിസരവും ശുചീകരിക്കുന്നതിൽ വ്യാപൃതരാകണം. രോഗങ്ങൾ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും ഈ ശുചീകരണ പ്രവർത്തനം. ഇതിൽ എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് സർവ കക്ഷിയോഗത്തിന്റെ ഭാഗമായിട്ട് കൂടി ജനങ്ങളോട് ആഭ്യർത്ഥിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളുടെ ശുചീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ജനങ്ങൾ ഒന്നിച്ച് നിന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകും എന്ന ആത്മവിശ്വാസം സർക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.