migrant

തിരുവനന്തപുരം: കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കടത്താൻ ഒത്താശ ചെയ്യുന്ന സംഘം ജില്ലാ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഗതാഗത വകുപ്പ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് ജില്ലാഭരണകൂടം അനുവദിക്കേണ്ടതിൽ കൂടുതൽ പേർക്ക് ബസ് പാസ് നൽകിയെന്ന് തെളിവും സഹിതം കണ്ടെത്തി. മറ്റ് ജില്ലകളിൽ നിന്നും ഇത്തരത്തിൽ പാസ് വിതരണം ചെയ്തുവെന്നും വിവരം ലഭിച്ചു. എന്നാൽ തുടരന്വേഷണമോ നടപടിയോ ഉണ്ടാകാതെ സംഭവം ഒതുക്കി.

ബസുകളിൽ പരമാധി 25 പേരെ മാത്രമെ യാത്ര അനുവദിക്കാവൂ എന്നിരിക്കെ 40 പേർക്കാണ് യാത്ര ചെയ്യാൻ പാസ് നൽകുന്നത്. ഇങ്ങനെ പാസ് ലഭിക്കുന്ന ബസുകൾ കൊള്ളചാർജ് ഈടാക്കിയാണ് തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത്. മടങ്ങി വരുമ്പോൾ റെഡ് സോണുകളിൽ നിന്നുവരെ യാത്രക്കാരെ കയറ്റും

ഇത്തരത്തിൽ കോഴിക്കോട് നിന്നും പാസ് നേടി പുറപ്പെട്ട ഒരു ബസ് ഒഡിഷയിൽ വച്ച് അപകടത്തിൽപെട്ടപ്പോഴാണ് 40 യാത്രക്കാരുണ്ടായിരുന്നു എന്നറിഞ്ഞത്. ഇവരുടെ പക്കൽ കോഴിക്കോട് ജില്ലാ കളക്ടർ നൽകിയ പാസിൽ 40 പേർക്ക് യാത്ര അനുവദിച്ചുവെന്നാണ് കാണിച്ചിരിക്കുന്നത്. ഇക്കാര്യം ഗതാഗത വകുപ്പ് അന്വേഷിച്ചപ്പോഴാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഏതാനും ദിവസങ്ങളായി അന്യസംസ്ഥാന തൊഴിലാളികളെ കടത്തി കൊണ്ടു പോകുന്നതായി കണ്ടെത്തിയത്. അതിർത്തികളിൽ വേണ്ടത്ര പരിശോധനയില്ലെന്നും ഇതോടെ വ്യക്തമായി. തുടർന്ന് മോട്ടോ‌ർ വെഹിക്കിൾ ഉദ്യോഗസ്ഥർ പാസുകൾ പരിശോധിക്കണമെന്ന നിർദേശം നൽകുന്നതിൽ ഒതുങ്ങി ഗതാഗത വകുപ്പിന്റെ നടപടി.

c
40 യാത്രക്കാരെ ഒരു ബസിൽ യാത്ര ചെയ്യാൻ അനുവദിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ ഭരണകൂടം നൽകിയ പാസ്

ബംഗാളിലേക്ക് കടക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിർത്തിയിൽ തൊഴിലാളികളെ ഇറക്കിയാണ് ബസ് മടങ്ങുക. തിരിച്ചുവരുമ്പോൾ കേരളത്തിലേക്ക് പാസുളളതിനാൽ കിട്ടുന്ന യാത്രക്കാരെയെല്ലാം കയറ്റും. ഇങ്ങനെ ചെന്നൈയിൽ നിന്നും കയറ്റിയ ഒരാളെ ഇറക്കിയത് പാലക്കാട് ടൗണിൽ. അയാൾ അവിടെ നിന്നും ട്രാൻസ്പോർട്ട് ബസിൽ ഒറ്റപ്പാലത്തേക്കു പോയി. വിവരം അറിഞ്ഞ് ഒറ്റപ്പാലത്ത് എത്തിയാണ് ആരോഗ്യപ്രവർത്തകർ അയാളോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചത്.

ചാർജ് ഇങ്ങനെ

സംസ്ഥാനത്തു നിന്നും ബംഗാളിലേക്ക് ബസ് 2 ലക്ഷം- 2.25 ലക്ഷം രൂപ

തിരികെ വരുമ്പോൾ ബംഗാൾ, ഒഡിഷ എന്നിവടങ്ങളിൽ നിന്ന് ആളൊന്നിന് 8,000 രൂപ

വിശാഖപട്ടണത്തു നിന്നും 6,000 രൂപ

ചെന്നൈയിൽ നിന്നും 3,000 രൂപ