ലണ്ടൻ : പ്രായമൊരുപാടായെങ്കിലും മൈക് ടൈസൻ എന്ന പേരുകേട്ടിട്ട് മിണ്ടാതിരുന്നാൽ താനെങ്ങനെ ഇവാൻഡർ ഹോളിഫീൽഡാകും ?... മുൻ ലോക ഹെവിവെയ്റ്റ് പ്രൊഫഷണൽ ചാമ്പ്യൻ ഇവാൻഡർ ഹോളിഫീൽഡിന്റെ കലിപ്പ് തീരണില്ല !. അതുകൊണ്ടുതന്നെ ഇൗ 57-ാം വയസിലും ടൈസനെ റിംഗിലേക്ക് വെല്ലുവിളിച്ചിരിക്കുകയാണ് ഇവാൻഡർ.
റിംഗിലെ ഇടി നിറുത്തിയിട്ട് വർഷം ഒമ്പതുകഴിഞ്ഞെങ്കിലും പക വീട്ടാതിരിക്കാൻ ആവില്ലല്ലോ. അതും റിംഗിൽ വച്ച് തന്റെ ചെവി കടിച്ചുമുറിച്ചു ചോരവീഴ്ത്തിയ ടൈസനോട്. കഴിഞ്ഞ ദിവസം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഹോളിഫീൽഡിന്റെ വെല്ലുവിളി. അടുത്തിടെ പുറത്തുവന്ന മൈക് ടൈസന്റെ പരിശീലന വിഡിയോകൾ കണ്ടിരുന്നോ എന്ന് അഭിമുഖകാരൻ ചോദിച്ചപ്പോഴാണ് വീണ്ടുമൊരു പോരാട്ടത്തിന് താനും സജ്ജമാണെന്ന് ഹോളിഫീൽഡ് വ്യക്തമാക്കിയത്.
ചാരിറ്റി എന്ന നിലയിൽ ടൈസനുമായി ഒരു പ്രദർശന മത്സരത്തിന് താൻ തയാറാണെന്നായിരുന്നു ഹോളിഫീൽഡിന്റെ വീരവാദം. ‘‘രണ്ടു തവണ തോൽപിച്ച ആളോട് ഞാൻ ഒരു പോരാട്ടത്തിന് റെഡിയാണോ എന്ന് ചോദിച്ചാൽ അതൊരു വീമ്പുപറച്ചിലോ ഭീഷണിയോ ആവും. അദ്ദേഹംകൂടി തയാറാണെങ്കിൽ ഒരു പോരാട്ടമാവാം.’’ എന്നാണ് ഹോളിഫീൽഡ് പറഞ്ഞത്. 1997ൽ ഇരുവരും തമ്മിലുള്ള പോരാട്ടത്തിടെ ടൈസൻ ഇവാൻഡറിന്റെ ചെവി കടിച്ചുമുറിച്ചത് വിവാദമായിരുന്നു.
ഹോളിഫീൽഡിന്റെ റിംഗിലെ അവസാന പോരാട്ടം 2011ലായിരുന്നു. ഡെന്മാർക്കിന്റെ ബ്രയാൻ നീൽസനെതിരെ നോക്കൗട്ടിൽ ഇടിച്ചിട്ട് കരിയറിലെ 44- ാം ജയം പൂർത്തിയാക്കിയാണ് അമേരിക്കയുടെ ഇടിവീരൻ കളം വിട്ടത്.
20-ാം വയസിൽ ഏറ്റവും പ്രായംകുറഞ്ഞ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി മാറിയ മൈക് ടൈസൻ ഹോളിഫീൽഡിനെക്കാൾ മുമ്പേ റിംഗിനോട് വിടപറഞ്ഞിരുന്നു. 2005ൽ കരിയറിലെ 58- ാം പോരാട്ടത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് വിവാദങ്ങളുടെ നായകനായ ടൈസൻ റിംഗ് വിട്ടത്. അടുത്തിടെ പരിശീലനം സജീവമാക്കിയ 53കാരനായ ടൈസൻ തിരിച്ചുവരുമെന്ന ഊഹാപോഹങ്ങൾ സജീവമാണ്.ഹോളിഫീൽഡിന്റെ വെല്ലുവിളിയോട് ടൈസൻ അനുകൂലമായി പ്രതികരിച്ചാൽ 23 വർഷത്തിനുശേഷമുള്ള ‘റൈവൽറി’യുടെ ആവർത്തനത്തിനാവും റിംഗ് സാക്ഷിയാവുക.
ടൈസന്റെ ഇടിക്കിടയിലെ കടി
1997 ജൂൺ 28ന് അമേരിക്കയിലെ നവാഡയിലായിരുന്നു ടൈസൺ -ഹോളിഫീൽഡ് ചരിത്ര പോരാട്ടം. അതിനും ഒരു വർഷം മുമ്പ് ഇതേ വേദിയിൽ ഹെവിവെയ്റ്റ് കിരീടം നിലനിർത്താനെത്തിയ ടൈസനെ ഹോളിഫീൽഡ് തോൽപിച്ചതിന്റെ എല്ലാം വീറും വാശിയും രണ്ടാം പോരാട്ടത്തിനുണ്ടായിരുന്നു. മത്സരത്തിന്റെ മൂന്നാം റൗണ്ടിൽ ഹോളിഫീൽഡിന്റെ ഇടിയിൽ കുരുങ്ങിയ ടൈസൻ ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിനിടെ ഹോളിഫീൽഡിന്റെ വലതു ചെവി കടിച്ചെടുത്തു. ചോരയൊലിച്ച് നിൽക്കുന്ന ഹോളിഫീൽഡിന്റെ ചിത്രം ടൈസൻ എന്ന ബോക്സറുടെ കരിയറും ജീവിതവും കുപ്രസിദ്ധിയിലേക്ക് വീണതിന്റെ സാക്ഷ്യമായി. ടൈസനെ അയോഗ്യനാക്കി ഹോളിഫീൽഡിനെ വിജയിയായി പ്രഖ്യാപിച്ചു.
‘മൂന്നാം റൗണ്ടിൽ ടൈസൻ ചെവികടിച്ചുമുറിച്ചപ്പോൾ പകരംവീട്ടാനുള്ള തീരുമാനത്തിലായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ഭ്രാന്തൻ പെരുമാറ്റം എന്നെ ഞെട്ടിച്ചു. പകരമായി കവിൾ കടിച്ചുമുറിക്കാനായിരുന്നു എന്റെ തീരുമാനം. പക്ഷേ, ഒപ്പമുണ്ടായിരുന്നവർ പിന്തിരിപ്പിച്ചു. അവർ പിടിച്ചുനിർത്തിയത് കൊണ്ട് ഞാൻ ക്ഷമിച്ചു. അതുകൊണ്ട് ബോക്സിംഗും രക്ഷപ്പെട്ടു എന്ന് പറയാം’’
- ഇവാൻഡർ ഹോളിഫീൽഡ്