തിരുവനന്തപുരം: ഉത്ര വധക്കേസിൽ പൊലീസിനെതിരെ വിമർശനവുമായി സംസ്ഥാന വനിതാ കമ്മീഷൻ രംഗത്ത്. ഉത്രയുടെ മരണത്തിൽ മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് അഞ്ചൽ പൊലീസിന് സംഭവിച്ച വീഴ്ചയാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണത്തിനും ജോസഫൈൻ നിർദ്ദേശം നൽകി.
കൊല്ലം റൂറൽ എസ്.പി ഇക്കാര്യം അന്വേഷിക്കണമെന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ അഞ്ചൽ സി.ഐയെ നേരിട്ട് വനിതാ കമ്മീഷന് മുമ്പിൽ ഹാജരാക്കണം. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ വനിതാകമ്മീഷന് മുമ്പിൽ ഹാജരാക്കണമെന്നും ജോസഫൈൻ പറഞ്ഞു.
പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന് മുമ്പ് സൂരജ് ഉത്രയ്ക്ക് ഉറക്കഗുളിക നൽകിയെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യത്തെ തവണ പായസത്തിലും രണ്ടാമത്തെ പ്രാവശ്യം പഴച്ചാറിലും ഉറക്കഗുളിക കലർത്തി നൽകി എന്നാണ് നിഗമനം. സൂരജിനെ ചോദ്യം ചെയ്തപ്പോൾ ഇതുസംബന്ധിച്ച വിവരം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ആദ്യം പാമ്പ് കടിയേൽക്കുമ്പോൾ ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നുവെന്നും സൂരജിന്‍റെ കുറ്റസമ്മത മൊഴിയിലുണ്ട്.
അതേസമയം അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു.