covid-

തിരുവനന്തപുരം: ജലദോഷപനി ഉള്ളവരിലും വരും ദിവസങ്ങളില്‍ കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡിന് സമാനമായ ലക്ഷണങ്ങള്‍ ജലദോഷപനി ബാധിച്ചവരിലും കാണുന്നതിനാലാണ് ഇത്. ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശപ്രകാരമാണ് ജലദോഷപനി ബാധിച്ചവരില്‍ കൊവിഡ് പരിശോധന നടത്തുന്നത്.

ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുതന്നെയാണ് സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് നടത്തുന്നതെന്നും പരിശോധനാകിറ്റുകളുടെ ലഭ്യതക്കുറവു മൂലമാണ് ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ നടത്തിയ പരിശോധനകളില്‍ സമൂഹവ്യാപന സൂചനയില്ല. സെന്റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ് സംസ്ഥാനത്ത് നല്ല രീതിയില്‍ നടത്തുന്നുണ്ടെന്നും ഇതുവഴിയാണ് സമൂഹവ്യാപനം ഇല്ലെന്ന് മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രളത്തില്‍ സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് സംസ്ഥാനത്ത് പുതുതായി 84 പേര്‍ക്ക് കൂടിയാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചുപേര്‍ ഒഴികെ മറ്റെല്ലാവരും പുറത്ത് നിന്ന് എത്തിയവരാണ്. 31 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 48 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മൂന്നു പേരുടെ പരിശോധനാഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.